മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ക്രിക്കറ്റ് താരവും ആം ആദ്മിയുടെ രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗ്. സംഭവത്തിൽ കുറ്റക്കാരായവർക്ക് വധശിക്ഷ നൽകണമെന്ന് ഹർഭജൻ പറഞ്ഞു. മണിപ്പൂർ കലാപത്തിനിടെ കുംകി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നൂറുകണക്കിന് ആളുകൾ ചേർന്ന് നഗ്നരായി നടത്തിക്കുകയും ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇരയുടെ സഹോദരനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. സ്ത്രീകളെ നഗ്നരായി നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെദേശീയതലത്തിൽ തന്നെ വലിയ ജനരോഷമാണ് ഉയർന്നത്. മെയ് നാലിന് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് കായികരംഗത്ത് നിന്ന് ആദ്യം പ്രതികരിച്ചവരിൽ ഒരാളാണ് ഹർഭജൻ..
എനിക്ക് ദേഷ്യം വന്നു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും… അടക്കി നിർത്താൻ പറ്റാത്ത വിധം കലിപ്പിലും അസ്വസ്ഥതയിലുമാണ് ആ വീഡിയോ കണ്ട ശേഷം ഞാൻ. മണിപ്പൂരിൽ നടന്ന സംഭവത്തിൽ ഞാൻ സ്വയം ലജ്ജിച്ച് തല താഴ്ത്തുന്നു. ഈ മഹാപാതകം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് വധശിക്ഷയ്ക്ക് വിധേയരാക്കിയില്ലെങ്കിൽ നമ്മൾ സ്വയം മനുഷ്യർ എന്ന് വിളിക്കുന്നത് നിർത്തണം. ഇങ്ങനെയൊക്കെ സംഭവിച്ചു എന്നോർക്കുമ്പോൾ തന്നെ ആകെ അസ്വസ്ഥതയാണ്…. മതി… ഇനിയെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിക്കണം…
മെയ് 3 ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 150-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടുതൽ സ്ത്രീകൾ പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നും മണിപ്പൂരിൽ ഇൻ്റർനെറ്റ് ഈ ആഴ്ച പുനസ്ഥാപിച്ച സ്ഥിതിക്ക് കൂടുതൽ കഥകൾ ഇനി പുറത്തു വരുമെന്നാണ് ഒരു വിഭാഗം മാധ്യമപ്രവർത്തകർ ഇപ്പോൾ പറയുന്നത്.
If I say I am angry, it’s an understatement. I am numb with rage. I am ashamed today after what happened in Manipur. If the perpetrators of this ghastly crime aren’t brought to the book and handed capital punishment, we should stop calling ourselves human. It makes me sick that…
— Harbhajan Turbanator (@harbhajan_singh) July 20, 2023