ജർമനിയുടെ പുനരുദ്ധീകരണത്തിനു വഴിതുറക്കുകയും ജനാധിപത്യ പരിഷ്കാരങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത കിഴക്കൻ ജർമനിയുടെ അവസാനത്തെ കമ്യുണിസ്റ്റ് പ്രധാനമന്ത്രി ഹാൻസ് മോദ്രോ (95) അന്തരിച്ചു. 28 വർഷം കിഴക്ക്-പടിഞ്ഞാറ് ജർമനികളെ വേർതിരിച്ച ബർലിൻ മതിൽ 1989 നവംബർ ഒൻപതിന് മോദ്രോ തുറന്നു. നാല് ദിവസത്തിനുശേഷം കിഴക്കൻ ജർമനിയെ ജനാധിപത്യ രാഷ്ട്രമാക്കുമെന്ന വാഗ്ദാനവുമായാണ് മോദ്രോ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.
ഇപ്പോൾ പോളണ്ടിൻ്റെ ഭാഗമായ യാസെനിറ്റ്സ് പട്ടണത്തിൽ 1928ലാണ് മോദ്രോ ജനിച്ചത്. പതിനാറാം വയസ്സിൽ നാസി പടയായ വോക്സ്ടമിൽ അംഗമായി. പതിനേഴാമത്തെ വയസ്സിൽ സോവിയറ്റ് പട്ടാളത്തിൻ്റെ പിടിയിലായ അദ്ദേഹം കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയായിരുന്നു. കിഴക്കൻ ജർമനി (ജിഡിആർ) 1949ൽ രൂപീകൃതമായപ്പോൾ സ്വന്തം നാട്ടിലെത്തി മെക്കാനിക് ആയി ജോലി ചെയ്തു. ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പിന്നീയ ഫ്രീ ജർമൻ യൂത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ വളർന്നുവരുകയും ചെയ്തു.
1973 മുതൽ 89 വരെ ഡ്രെസ്ഡനിലെ കമ്യൂണിസ്റ്റ് പാർട്ടി തലവനായിരുന്നു അദ്ദേഹം. മൂന്നു പതിറ്റാണ്ടോളം കിഴക്കൻ ജർമനി പാർലമെൻ്റ് അംഗമായും മോദ്രോ പ്രവർത്തിച്ചിട്ടുണ്ട്. പരിഷ്കരണവാദിയായ കമ്യൂണിസ്റ്റ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അധികാരനാളുകളിൽ പാർട്ടി നൽകിയ ആഡംബരവസതിപോലും ഉപേക്ഷിച്ച അദ്ദേഹം സാധാരണ അപ്പാർട്മെൻ്റിലാണു താമസിച്ചിരുന്നത്.
അതേസമയം 1990 മാർച്ചിൽ രാജ്യത്ത് ആദ്യമായി നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പിൽ മോദ്രോ പരാജയപ്പെട്ടു. എന്നാൽ അദ്ദേഹം തുടങ്ങിവച്ച പരിഷ്കാരങ്ങൾ വിജയത്തിലെത്തി. കൂടാതെ ഒക്ടോബറിൽ ഇരു ജർമനികളും ഒന്നാകുകയും ചെയ്തു. 1990–94ൽ ജർമൻ പാർലമെൻ്റിലും 1999–2004ൽ യൂറോപ്യൻ പാർലമെൻ്റിലും അംഗവുമായിരുന്നു മോദ്രോ.