ഗുരുവായൂർ കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നടപ്പുര നീട്ടാൻ ദേവസ്വം ഭരണസമിതിയുടെ തീരുമാനം. 75 ലക്ഷം രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്. പ്രവാസി വ്യവസായിയായ വിഘ്നേഷ് വിജയകുമാർ വഴിപാടായാണ് നടപ്പുര നിർമാണം സമർപ്പിക്കുന്നത്.
നടപ്പുര നിർമ്മിക്കാൻ വഴിപാടുകാരന് ദേവസ്വം അനുമതി നൽകിയിട്ടുണ്ട്. ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച ‘ഥാർ’ ജീപ്പ് 43 ലക്ഷത്തിന് ലേലത്തിൽ നേടിയത് വിഘ്നേഷ് വിജയകുമാറായിരുന്നു.
60 മീറ്റർ നീളത്തിലാണ് നടപ്പുര നിർമ്മിച്ച് ഗ്രാനൈറ്റ് പാകുക. മഞ്ജുളാൽത്തറ നവീകരിക്കാനും ഭരണസമിതി തീരുമാനമായിട്ടുണ്ട്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും കാണിപ്പയ്യൂരിൻ്റെയും നിർദേശങ്ങൾക്കനുസരിച്ചാണ് ജീർണിച്ചുകൊണ്ടിരിക്കുന്ന മഞ്ജുളാൽത്തറ നവീകരിക്കുന്നത്.