തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പി.ടി (ഫിസിക്കൽ ട്രെയിനിംഗ്) പിരീയിഡുകളിൽ അധ്യയനം നടത്തുന്നത് തടഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. കുട്ടികൾക്ക് ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ഉള്ള പിരീഡാണ് പി.ടി പിരീഡ്. എന്നാൽ ഈ പിരീയിഡിൽ മറ്റു വിഷയങ്ങളിൽ അധ്യാപകർ ക്ലാസ്സെടുക്കുന്നതായി പരാതി ഉയർന്നിരുന്നു.
ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ തന്നെ വളരെ മുൻപേ പരാതി ഉന്നയിച്ചിരുന്നു. ബാലാവകാശ കമ്മീഷനിലും ഇതേക്കുറിച്ച് പരാതികൾ ലഭിക്കുകയും ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ പഠിപ്പിക്കൽ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുളള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അധ്യായന സമ്മർദ്ദം ഒഴിവാക്കാൻ കൂടിയാണ് കലാ-കായിക വിനോദങ്ങൾക്കായി പി ടി പീരിയഡ് അനുവദിച്ചിരിക്കുന്നത്. കുട്ടികളുടെ ഉല്ലാസത്തിനും കായികമായ ഉണർവിനും വേണ്ടി നിശ്ചചയിച്ച പിടി പിരീയിഡുകളിൽ ക്ലാസ്സെടുക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് ഉത്തരവിൽ പറയുന്നു.