ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ച എ.ഐ ക്യാമറകളില്‍ കുടുങ്ങിയത് എം.പിമാരുടെയും എം.എല്‍.എമാരുടെയും അടക്കം വാഹനങ്ങള്‍. 19 എം.എല്‍.എമാരും പത്ത് എം.പിമാരും അടക്കം 29 ജനപ്രതിനിധികളുടെ വാഹനങ്ങളാണ് ക്യാമറയില്‍ കുടുങ്ങിയതായി ഗതാഗത മന്ത്രി അറിയിച്ചത്.
എ ഐ ക്യാമറകളുടെ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു.
ക്യാമറയില്‍ കുടുങ്ങിയ എം.എല്‍.എ, എം.പിമാര്‍ അടക്കമുള്ള വി.ഐ.പികള്‍ക്ക് ചലാന്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ഗതാഗത വകുപ്പിന്റെ ഓഫീസുകളില്‍ അപ്പീല്‍ നല്‍കാം എന്നും അല്ലെങ്കില്‍ അടുത്ത ദിവസം പിഴ അടക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ക്യാമറയില്‍ കുടുങ്ങിയ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ മന്ത്രി വെളിപ്പെടുത്തിയില്ല.
ഒരു എം.പി തന്നെ ആറ് തവണ നിയമം ലംഘിച്ചതായും ഒരു എംഎല്‍എ തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയതായും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കാന്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെ കണ്ടെത്തിയിട്ടുള്ളത്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് കേന്ദ്രീകരിച്ചുള്ള റോഡിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബുധനാഴ്ച വരെ എഐ ക്യാമറയില്‍ കുടുങ്ങിയത് 32,42,277 നിയമലംഘനങ്ങളാണ്. ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ ചലാന്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ചലാന്‍ അയച്ചത് 3,23,604 പേര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.
25 കോടിയുടെ പിഴയാണ് ഇതിനകം ചുമത്തിയിട്ടുള്ളത്. ഇതില്‍ ചലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. ചലാന്‍ അയച്ചതിന് ശേഷവും ചിലര്‍ പിഴ അടയ്ക്കാന്‍ വൈകുന്നുണ്ട്. ഇതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പിഴ അടക്കാതിരുന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേസമയം, എ.ഐ ക്യാമറകള്‍ വന്നതിന് ശേഷം വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായെന്നും സര്‍ക്കാര്‍ കരുതുന്നു.