കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കാനിരിക്കെ ഡൽഹിയിൽ നിർണായക നീക്കങ്ങൾ. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അശോക് ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിപദം ഒഴിയും. ശശി തരൂരും മത്സര രംഗത്ത് സജീവമാണ്. ഇതിനിടെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കളുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
ദേശീയ അധ്യക്ഷ പദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സോണിയ ഗാന്ധി എതിര്പ്പറിയിച്ചതിനാലാണ് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഭാരത് ജോഡോ യാത്രയിലായിരുന്ന അശോക് ഗെഹ്ലോട്ട് ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടാതെ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയേയും എഐസിസി സെക്രട്ടറി കെ സി വേണുഗോപാലിനേയും സോണിയ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ശശി തരൂരും അശോക് ഗലോട്ടും കോൺഗ്രസ് അധ്യക്ഷൻ ആകാൻ യോഗ്യരാണെങ്കിലും ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തോട് ആയിരിക്കും ഭൂരിപക്ഷം അംഗങ്ങളും യോജിക്കുക. അതേസമയം ശശി തരൂർ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തിയിരുന്നു. നെഹ്റു കുടുംബത്തിന്റെ പിന്തുണ ഉള്ളവരെ ആകും കെ പി സി സി പിന്തുണക്കുകയെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെയാണ് പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. 10 എഐസിസി അംഗങ്ങളുടെ പിന്തുണ ഉള്ള ആര്‍ക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 8 പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്.
രാവിലെ 10 മുതല്‍ നാലു വരെ വോട്ടെടുപ്പ്. ഒക്ടോബര്‍ 19ന് വോട്ടെണ്ണല്‍ നടക്കുന്നതോടെ പുതിയ അധ്യക്ഷനെ അറിയാം. മധുസൂദനന് മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് നടപടികള്‍ നിയന്ത്രിക്കുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്.