താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ ഇയാളെ രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും. ഈ മാസം ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖം മൂടിയണിഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഭാര്യയെ വഴിയിലുപേക്ഷിച്ച സംഘം ഷാഫിയുമായി കടന്നുകളയുകയായിരുന്നു.
സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഇയാളെ കണ്ടെത്തുന്നത്. പൊലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷാഫിയെ കണ്ടെത്തിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മായിൽ ആസിഫ്, ഹുസൈൻ, അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
ദുബായ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളും സ്വർണക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന മൊഴികളും കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഇതിനിടെ അക്രമിസംഘത്തിന്റെ തടവിൽ കഴിയവെ ഏതാനും വീഡിയോ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.