കാലാവസ്ഥാ വ്യതിയാനം മൂലം മാംസം തീനി ബാക്ടീരിയയുടെ സാന്നിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞ ലവണാംശമോ ഉപ്പിന്റെ അംശമോ ഉള്ള ചെറുചൂട് വെള്ളത്തിലാണ് സാധാരണ ഗതിയില്‍ വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയെ കാണുന്നത്. സബ്ട്രോപിക്കല്‍ പ്രദേശങ്ങളില്ലാണ് ഇത്തരം ബാക്ടീരിയകളെ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ അടുത്തിടെയായി മറ്റ് മേഖലകളിലേക്കും ബാക്ടീരിയയുടെ സാന്നിധ്യം വ്യാപിച്ചിരുന്നു
സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, തീരദേശ ജലം ചൂടാകുന്നതാണ് ഇതിന് കാരണം. താപനിലയിലെ വർദ്ധന ജലത്തിന്റെ ലവണാംശത്തെ ബാധിക്കുന്നു, ഇത് ബാക്ടീരിയയ്ക്ക് അനുകൂലമായ ഘടകമാണ്. കാലാവസ്ഥയില്‍ വരുന്ന മാറ്റവും ജനസംഖ്യാ വർധനവും മലിനീകരണവുമാണ് പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയില്‍ പ്രതിവര്‍ഷവും നൂറോളം പേർക്കാണ് അണുബാധയേൽക്കുന്നത്.അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ബാക്ടീരീയയുടെ ആക്രമണം ഏറ്റവുമധികം ഉണ്ടാവാനുള്ള സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ ഏറ്റവും ചെറിയ പരിക്കിലൂടെ പോലും ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.