തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും ഖത്തിറിലേക്ക് അഞ്ച് കോടി കോഴി മുട്ടകൾ എത്തിക്കും. ഖത്തറിൽ ലോകകപ്പിനെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായാണ് കോഴി മുട്ടകൾ കയറ്റുമതി ചെയ്യുന്നത്. അഞ്ച് കോടിയിൽ രണ്ട് കോടി മുട്ടകളും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം കയറ്റി അയച്ചതാണ്. കൂടാതെ മുട്ടയുടെ കറ്റുമതി 2023 ജനുവരി വരെ തുടരും. ഇതോടെ തമിഴ്നാട്ടിലെ പ്രതിസന്ധിയിലായിരുന്ന കോഴി ഫാം ഉടമകള്‍ക്ക് ആശ്വാസമായിരിക്കുകയാണ് ലോകകപ്പ് ഫുട്ബോള്‍.
2007-2008 കാലയളവിൽ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്ന് ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ആഫ്രിക്ക, അഫ്ഗാന് എന്നിവിടങ്ങളിലേക്ക് 15 കോടി മുട്ടകള്‍ വരെ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ കോഴിമുട്ടയുടെ കാലാവധി ആറ് മാസത്തില്‍ നിന്നും മൂന്ന് മാസമായി കുറച്ചതോടെ കയറ്റുമതി കുറയുകയും കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഈ പ്രതിസന്ധിക്ക് മറികടക്കാൻ നിലവിലെ ഖത്തറിലേക്കുള്ള ഓർഡർ സഹായകരമാവും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്തിരീകരിച്ച സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കോഴി മുട്ട കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുത്ത് തുർക്കി ഉൽപാദനം കൂട്ടുകയും വില ഇരട്ടിയാക്കുകയും ചെയ്തു. എന്നാൽ മുട്ട ഇറക്കുമതിക്ക് വലിയ വില കൊടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഖത്തര്‍ അടക്കമുളള രാജ്യങ്ങള്‍ വീണ്ടും ഇന്ത്യയെ ആശ്രയിക്കുന്നത്.