ലോകത്ത് ആദ്യമായി ശ്വസിക്കുന്ന കോവിഡ് വാക്സിൻ ഉപയോഗിക്കാനുളള അനുമതി നല്കി ചൈന. അടിയന്തര ഘട്ടത്തില്‍ ഇൻഹേൽ ഡോസ് ബൂസ്റ്റർ വാക്സിനായി ഉപയോഗിക്കാനാണ് ചൈനയുടെ മെഡിസിൻ റെഗുലേറ്ററിന്റെ അംഗീകാരം. വാക്സിൻ നിർമ്മാതാക്കളായ കാന്സിനൊ ബയോളജീസാണ് ഇക്കാര്യം അറിയിച്ചത്.
വായിലൂടെ ശ്വസിക്കാനാകുന്ന കോണ്വിഡീസിയ എയര്‍ എന്നറിയപ്പെടുന്ന ഉൽപ്പന്നം നെബുലൈസറിന്റെ സഹായത്തോടെയാണ് ഉപയോഗിക്കുന്നത്. കോണ്വിഡീസിയ കോവിഡ് -19 എന്ന വാക്സിന് ചൈനയിൽ ഇതിനകം ഉപയോഗത്തിലുണ്ടെന്നും മറ്റ് ചില രാജ്യങ്ങളിൽ ഇതേ വാക്സിന് അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും കാന്‍സിനോ കമ്പനി വ്യക്തമാക്കി.
കോണ്വിഡീസിയ എയറിന് ശക്തമായ ഹ്യൂമറൽ, സെല്ലുലാർ, മ്യൂക്കോസൽ പ്രതിരോധശേഷി ഉണ്ടാക്കാൻ കഴിയുമെന്നാണ് കാന്സിനൊ കമ്പനിയുടെ അവകാശവാദം. അതേസമയം കോവിഡിനെതിരേ ക്ലിനിക്കല്‍ ഘട്ട പരീക്ഷണത്തിന് തയ്യാറായ രണ്ട് വാക്സിനുകളില്‍ പ്രമുഖ സ്ഥാനം കാന്‍സിനോയുടെ ഇന്ഹേലിനാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. എന്നാല്‍ കുത്തിവയ്ക്കുന്ന തരത്തിലുളള വാക്സിനുകളേക്കാൾ ഫലപ്രദമാണൊ ശ്വസിക്കുന്ന മരുന്ന് എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കോവിഡിനെതിരേ പുതുതലമുറ വാക്സിനുകളുടേയും , വൈറസിനെ തുടക്കത്തിലേ നശിപ്പിക്കുന്ന സ്പ്രേ വാക്സിനുകളുടേയും പരീക്ഷണങ്ങളും പുരോഗമിക്കുന്നുണ്ട്. കോണ്വിഡീസിയ എയര്‍ ഉപയോഗിക്കുന്നവരിലെ രോഗ വ്യാപനവും നിയന്ത്രണവും സംബന്ധിച്ച് കൂടുതല്‍ പഠനങ്ങൾ നടത്തേണ്ടതുണ്ടെങ്കിലും പ്രതീക്ഷകൾ പകരുന്നതാണ് മുന്നേറ്റം.