സംവിധായകന് നജീം കോയയുടെ മുറിയില്‍ എക്സൈസ് വിഭാഗം ലഹരി പരിശോധന നടത്തിയതിനെതിരെ ഫെഫ്ക. ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്. കടുത്ത മാനസിക ആഘാതത്തിലാണ് സംവിധായകന് എന്നും ഇത് ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
മദ്യപിക്കുക പോലും ചെയ്യാത്തയാളാണ് നജീം കോയ. സിനിമയുമായി ബന്ധപ്പെട്ട് ഇത്രയും ആളുകള്‍ താമസിക്കുന്ന ഒരു സ്ഥലത്ത് ഒരു മുറിയില്‍ മാത്രം, ഒരാളെ മാത്രം ടാര്‍ഗറ്റ് ചെയ്ത്, തിരുവനന്തപുരത്ത് നിന്ന് അവരുടെ ഏറ്റവും ഉന്നതിയിലുള്ള ടീം വന്ന് പരിശോധിക്കുന്നു. ഇത് ഒരാളെ മനപൂര്‍വ്വം കുടുക്കാനുള്ള ശ്രമം ആണെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
പരാതി വ്യാജമാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് എന്ത് അന്വേഷണമാണ് വിവരം തന്നയാള്ക്കെതിരെ എക്സൈസ് എടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.
എന്തിന് വ്യാജമായ വിവരം നല്കി നജീം കോയയെ ടാര്‍ഗറ്റ് ചെയ്തു എന്ന് അറിയണം. അവിടെ എന്തെങ്കിലും വസ്തുക്കള്‍ വെച്ച് പിടികൂടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. കാരണം ഹോട്ടല്‍ മുറിയാണ്. ഷൂട്ടിംഗിന് പോയി കഴിഞ്ഞാല്‍ താക്കോല്‍ ഒക്കെ ലഭിക്കില്ലേ. അത്തരത്തില്‍ കൊണ്ട് വെക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്താല്‍ നജീം കോയ അതില്‍ പെട്ട് പോവില്ലേ എന്നും ഉണ്ണികൃഷ്ണന് ചോദിച്ചു.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്താം, പക്ഷെ മാന്യമായി സംസാരിക്കണം. ഇതിനകം നജീം കോയ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഇതിനകം സിനിമാ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ചെറുപ്പക്കാര്‍ മുഴുവനും ലഹരിക്കടിമകളാണ് എന്ന തരത്തില്‍ ഒരു പൊതു ബോധം ഉണ്ടാക്കിയെടുത്തിരിക്കുകയാണ്. ഇത്രയും കാലം നടീനടന്മാരെക്കുറിച്ചായിരുന്നു ആക്ഷേപം. ഇപ്പോള്‍ സംവിധായകരെക്കുറിച്ചും വന്നിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മദ്യപിക്കുകയോ പുകവലിക്കുകയോ പോലും ചെയ്യാത്ത തന്നെ മനപൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചതാണെന്ന് നജീം നേരത്തെ പറഞ്ഞിരുന്നു. ഒടിടി വെബ്സീരീസിന്റെ ചിത്രീകരണത്തിനായി ഈരാറ്റുപേട്ടയില്‍ ത്തെിയതായിരുന്നു ഇദ്ദേഹം. ഹോട്ടല്‍ മുറിയിലെ കര്‍ട്ടന്റെ തയ്യല്‍ ഭാഗം അഴിച്ചുവരെ ഇവര്‍ പരിശോധന നടത്തിയെന്നും ഒടുവില്‍ ഒന്നും കണ്ടെത്താനാകാതെ ക്ഷമാപണവും നടത്തിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയതെന്നും നജീം കോയ പറഞ്ഞിരുന്നു.
ബി. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍
‘കടുത്ത മാനസിക ആഘാതത്തിലാണ് അംഗം. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഏതെങ്കിലും അംഗീകൃത ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കാം എന്ന് ഇദ്ദേഹം പറഞ്ഞതാണ്. അല്ലെങ്കില്‍ നഖം മുടി ഒക്കെ ഇവര്‍ക്ക് പരിശോധിക്കാം.ഇദ്ദേഹം മദ്യപിക്കുന്ന ആള്കൂടിയല്ല. ഇദ്ദേഹം ആകെ തകര്‍ന്നാണ് എന്നെ വിളിച്ച് സംസാരിക്കുന്നത്. അവര്‍ ഇദ്ദേഹത്തോട് പറഞ്ഞത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്ന്. സ്വാഭാവികമായും ഒരു നിയമപരമായ പരിശോധന തടസപ്പെടുത്തുന്ന ഒരു നിലപാട് ഒരു പൗരനും എടുക്കാന്‍ കഴിയില്ല. പക്ഷെ, ഞങ്ങളെ അലോസരപ്പെടുത്തുന്നത്, സിനിമയുമായി ബന്ധപ്പെട്ട് ഇത്രയും ആളുകള്‍ താമസിക്കുന്ന ഒരു സ്ഥലത്ത് ഒരു മുറിയില്‍ മാത്രം, ഒരാളെ മാത്രം ടാര്‍ഗറ്റ് ചെയ്ത്, തിരുവനന്തപുരത്ത് നിന്ന് അവരുടെ ഏറ്റവും ഉന്നതിയിലുള്ള ടീം വന്ന് പരിശോധിക്കുന്നു. അങ്ങനെ ഒരു ടീം വന്ന് ഇങ്ങനെ ഒരു പരിശോധന നടത്തണമെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് കാര്യമായ ഒരാള്‍ വിവരം നല്‍കിയിട്ടുണ്ട്.
ഇതൊരു ഗൂഢാലോചനയാണ്. സോഴ്സ് റിവീല്‍ ചെയ്യണമെന്ന് പറയുന്നില്ല. ഒരാളെ ഫ്രെയിം ചെയ്യാനുള്ള ശ്രമം ഇതിലുണ്ട്. ഇതിന് പിന്നിലുള്ള ആളുകളെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ട് വന്ന് എന്തിന് വ്യാജമായ വിവരം നല്കി നജീം കോയയെ ടാര്‍ഗറ്റ് ചെയ്തു എന്ന് അറിയണം. അവിടെ എന്തെങ്കിലും വസ്തുക്കള്‍ വെച്ച് പിടികൂടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. കാരണം ഹോട്ടല്‍ മുറിയാണ്. ഷൂട്ടിംഗിന് പോയി കഴിഞ്ഞാല്‍ താക്കോല്‍ ഒക്കെ ലഭിക്കില്ലേ. അത്തരത്തില്‍ കൊണ്ട് വെക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്താല്‍ നജീം കോയ അതില്‍ പെട്ട് പോവില്ലേ… ഞങ്ങള്‍ക്ക് ഇങ്ങനെ വന്ന് സംസാരിക്കാന്‍ പോലും കഴിയാതെ വരും. ഇതില്‍ നേരത്തെ തന്നെയുള്ള നിരീക്ഷണം നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. പരിശോധന വേണ്ടെന്നല്ല, പക്ഷെ ഈ ലഭിച്ച വിവരത്തിന്റെ ആധികാരികത എന്താണ്? വിവരം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇനി എന്താണ് അന്വേഷണ ഏജന്‍സി ചെയ്യാന്‍ പോകുന്നത്? കാരണം ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. നജീം കോയയുടെ ഈ പരാതി വന്നപ്പോള്‍ തന്നെ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി റൈറ്റേഴ്സ് യൂണിയന് പ്രസിഡന്റ് ബാലചന്ദ്രന് ചുള്ളിക്കാട് സംസാരിച്ചു. എം.ബി രാജേഷിന്റെ ഓഫീസ് തിരിച്ച് വിളിക്കുകയും സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്താം, പക്ഷെ മാന്യമായി സംസാരിക്കണം. ഇതിനകം നജീം കോയ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഇതിനകം സിനിമാ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ചെറുപ്പക്കാര്‍ മുഴുവനും ലഹരിക്കടിമകളാണ് എന്ന തരത്തില്‍ ഒരു പൊതു ബോധം ഉണ്ടാക്കിയെടുത്തിരിക്കുകയാണ്. ഇത്രയും കാലം നടീനടന്മാരെക്കുറിച്ചായിരുന്നു ആക്ഷേപം. ഇപ്പോള്‍ സംവിധായകരെക്കുറിച്ചും വന്നിരിക്കുകയാണ്.
ഇവരെന്തുകൊണ്ട് ടിനിടോമിന്റെ പ്രസ്താവന എടുത്തില്ല. ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ എക്സൈസ് വകുപ്പ് ആദ്യം ചോദിക്കേണ്ടത് ഈ ബ്രാന്‍ഡ് അംബാസിഡറോടല്ലേ. ആരാണ് ഇതെന്ന് ചോദിക്കണ്ടേ… നടപടി എടുക്കേണ്ടേ അതെന്തെ ചെയ്യാത്തേ. ഒരു പ്രസ്താവന നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്തം കൂടി വേണം.