ഒറ്റത്തുള്ളിച്ചോരയിൽനിന്ന് അർബുദമടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ച 38 കാരി എലിസബത്ത് ഹോംസിന് തടവ് ശിക്ഷ. തെറാനോസ് എന്ന കമ്പനിയിലൂടെയാണ് എലിസബത്ത് എല്ലാവരെയും കബളിപ്പിച്ചത്. കാലിഫോർണിയ ഡിസ്ട്രിക്ട് കോടതിയാണ് 11 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചത്.
സിലിക്കൺവാലിയിലെ പ്രമുഖ കമ്പനിയുടെ സിഇഒയും ശതകോടീശ്വരിയുമാണ് എലിസബത്ത്. അതേസമയം നിക്ഷേപകരെയടക്കം വഞ്ചിച്ച എലിസബത്ത് കുറ്റക്കാരിയാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പെൺപതിപ്പെന്നാണ് എലിസബത്ത് അറിയപ്പെട്ടിരുന്നത്.
യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരി (വ്യക്തിഗത ആസ്തി 450 കോടി ഡോളർ– 36,675 കോടി രൂപ) എന്നാണ് ഫോബ്സ് മാസിക എലിസബത്തിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തെ മാറ്റിമറിക്കുന്ന ശാസ്ത്രകണ്ടുപിടിത്തമെന്ന രീതിയിൽ അവതരിപ്പിച്ച് വമ്പൻ നിക്ഷേപകരുൾപ്പെടെയുള്ളവരെയാണ് പറ്റിച്ചത്. കൂടാതെ വ്യാജ മെഡിക്കൽ റിപ്പോർട്ടിലൂടെ ആയിരക്കണക്കിനു രോഗികളെയും എലിസബത്ത് കബളിപ്പിച്ചു. ഒറ്റത്തുള്ളി രക്തത്തിൽനിന്ന് ഒരു മണിക്കൂറിനുള്ളിൽ കൊളസ്ട്രോൾ മുതൽ അർബുദം വരെയുള്ള അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന രീതിയിലുള്ള 240 പരിശോധനകളാണ് തെറാനോസ് കമ്പനി മുന്നോട്ടുവച്ചത്.
എഡിസൻ മെഷീൻ എന്ന പരിശോധനയിലൂടെ തെറാനോസ് ലോകത്തിനു മുന്നിൽ പുതിയ പരിശോധന രീതി പരിചയപ്പെടുത്തി. എന്നാൽ, പരിശോധനാ ഫലങ്ങൾ മിക്കതും തെറ്റായി. കോടിക്കണക്കിനു ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ തട്ടിപ്പ് വെളിച്ചത്തായപ്പോൾ 2018 ൽ കമ്പനി പൂട്ടുകയും ചെയ്തു. 90 കോടി ഡോളറാണ് (7336 കോടി രൂപയിലേറെ) കമ്പനി നിക്ഷേപകരിൽനിന്നു സ്വന്തമാക്കിയത്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് എലിസബത്ത് 2003 ൽ 19–ാം വയസ്സിൽ തെറാനോസ് എന്ന കമ്പനി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഗർഭിണിയായ എലിസബത്ത് ഹോംസ് കോടതിയോട് മാപ്പ് ചോദിച്ചു. കടുത്ത കുറ്റബോധമുണ്ടെന്നും കബളിപ്പിച്ചവരുടെ വേദന മനസ്സിലാക്കുന്നുവെന്നും എലിസബത്ത് പറഞ്ഞു.
മാധ്യമരാജാവ് റുപെർട് മർഡോക്, ഓറക്കിൾ കോർപറേഷന്റെ സ്ഥാപകൻ ലാറി എലിസൺ, വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടന്റെ മകൻ ജിം വാൾട്ടൻ തുടങ്ങിയ പ്രശസ്തർ തെറാനോസിലെ ആദ്യകാല നിക്ഷേപകരായിരുന്നു. യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറിമാരായ ഹെൻറി കിസിൻജർ, ജോർജ് ഷൂൾസ്, യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറിമാരായ ഹെൻറി കിസിൻജർ, ജോർജ് ഷൂൾസ്, യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് തുടങ്ങിയ പ്രമുഖരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ടായിരുന്നത്. അതേസമയം ഭാവിയുടെ ലബോറട്ടറി എന്നാണ് ഇപ്പോഴത്തെ യുഎസ് പ്രസിഡന്റായ ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് തെറാനോസ് സന്ദർശിച്ച ശേഷം വിശേഷിപ്പിച്ചത്. കൂടാതെ 2015 ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയിൽ ടൈം മാസിക എലിസബത്തിനെയും ഉൾപ്പെടുത്തിയിരുന്നു.