ശിവസേനയുടെ അമ്പും വില്ലും ചിഹ്നം താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ചിഹ്നത്തെ ചൊല്ലി ഉദ്ദവ് താക്കറെ വിഭാഗവും ഏക്നാഥ് ഷിന്‍ഡെ വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശിവസേനയ്ക്കായി നീക്കിവച്ചിരിക്കുന്ന അമ്പും വില്ലും ചിഹ്നം ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും അനുവദിക്കില്ല എന്ന് ഉത്തരവിൽ പറയുന്നു.
തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നാണ് ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ വാദം. ചിഹ്നത്തർക്കത്തിൽ പരിഹാരം കാണാൻ സത്യവാങ് മൂലം നൽകണമെന്ന് ഉദ്ദവ് വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ജനപ്രതിനിധികളുടേയും പ്രവർത്തകരുടേയും പിന്തുണ വ്യക്തമാക്കാൻ അഞ്ച് ലക്ഷം സത്യവാങ്മൂലം സമർപ്പിക്കാനായിരുന്നു ഉദ്ദവ് താക്കറെ പക്ഷത്തിന്റെ തീരുമാനം.
‘രണ്ട് ഗ്രൂപ്പുകളും അവരുടെ ഗ്രൂപ്പുകൾക്ക് തെരഞ്ഞെടുക്കാവുന്ന പേരുകളിൽ അറിയപ്പെടും. ഷിൻഡെ വിഭാഗം ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ മാതൃകക്ഷിയായ ശിവസേനയുമായി ബന്ധം സ്ഥാപിക്കുകയും രണ്ട് ഗ്രൂപ്പുകൾക്കും അവർ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്യും.’ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.