തുർക്കി-സിറിയ ഭൂകമ്പത്തിൽ നിന്നും അതിജീവിച്ച കുടുംബത്തിലെ ഏഴ് പേർ വീടിന് തീപിടിച്ച് വെന്തുമരിച്ചു. അഞ്ച് കുട്ടികളുൾപ്പെടെയുള്ള ഏഴംഗ സിറിയൻ കുടുംബമാണ് തുർക്കിയിലെ വീടിന് തീപിടിച്ച് ദാരുണമായി മരണപ്പെട്ടത്. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽനിന്ന് രക്ഷപ്പെട്ട 14 പേരാണ് ഈ ഒറ്റനില വീട്ടിൽ താമസിച്ചിരുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ പരിക്കേറ്റ ഏഴുപേർ ചികിത്സയിലാണെന്ന് കോനിയ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
ഭൂകമ്പം രൂക്ഷമായി ബാധിച്ച തെക്കുകിഴക്കൻ തുർക്കി നഗരമായ നൂർദാഗിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഏതാനും ദിവസം മുമ്പാണ് ഇവർ കോനിയയിലേക്ക് താമസം മാറി. തീ ആളിപ്പടർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായെന്ന് പ്രദേശവാസി പറഞ്ഞു. നാലിനും 13നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച അഞ്ച് കുട്ടികൾ.
അതേസമയം ഏകദേശം നാല് മില്യണോളം വരുന്ന സിറിയക്കാരാണ് തുർക്കിയിലുള്ളത്. അവരിൽ ഭൂരിഭാഗവും ഭൂകമ്പത്തിൽ തകർന്ന തെക്കുകിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ്. അതിനിടെ, ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 43,000 കവിഞ്ഞുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.