ദുബായിലെ ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള വിപുലമായ പദ്ധതിയുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായിലെ ഗ്രാമപ്രദേശങ്ങളിലും മരുഭൂമിയിലും വ്യത്യസ്തവും പുതുമയാർന്നതുമായ ടൂറിസം അനുഭവം നൽകുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്ററിൽ കുറിച്ചു
പ്രകൃതിദത്ത റിസർവുകൾ, മരുഭൂമിയിലെ കായിക വിനോദങ്ങൾക്കുള്ള സ്റ്റേഷനുകൾ, ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങൾക്കായുളള വികസന സംരംഭങ്ങൾ തുടങ്ങി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. പ്രദേശം സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് പദ്ധതിയുടേയും പദ്ധതി നടത്തിപ്പിന്റേയും രൂപരേഖയും പുറത്തുവിട്ടു. 2,216 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പദ്ധതിയിൽ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും, പുരാവസ്തു സംരക്ഷണ സ്ഥലങ്ങളും ഉണ്ടാകും. കർഷകരെയും പ്രാദേശിക ഉൽപ്പന്നങ്ങളെയും പിന്തുണയ്ക്കുന്നതിനും അവസരങ്ങൾ ഒരുങ്ങും.
മരുഭൂമിയുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി 100 കിലോമീറ്റർ നീളത്തിൽ പ്രത്യേക പാത നിർമിക്കും. അൽഖുദ്ര സൈക്ലിങ് പാതയുടെയും ലവ് ലേക്കിന്റെയും സമീപപ്രദേശങ്ങളായ ലുസൈലി, ലെഹ്ബാബ്, അൽ മർറം, അൽ ഫഖ, അൽ അവീർ തുടങ്ങിയ പ്രദേശങ്ങളിലാണ് പാതയും സംരക്ഷിത മരുഭൂമിമേഖലയും നിർമിക്കുക. മരുഭൂമിയിലെ കായികവിനോദങ്ങൾ പരിശീലിക്കാനായി പ്രത്യേക സൗകര്യങ്ങളും വികസനപദ്ധതിയിൽ ഉൾപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ അൽ ഖുദ്രയിലും സൈഹ് അൽ സലാമിലും നിലവിലുള്ള 90 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുമായി ബന്ധിപ്പിക്കും.