20 വർഷത്തിലേറെയായി ദുബായിൽ ജോലി ചെയ്യുന്ന ഇമാമുമാർ, മുഅ്സിൻമാർ, മുഫ്തിമാർ, മുസ്ലിം മതപ്രഭാഷകർ, പണ്ഡിതന്മാർ, ഗവേഷകർ എന്നിവർക്ക് ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കും. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി. വിശുദ്ധമാസത്തിൽ മതപണ്ഡിതർക്ക് പാരിതോഷികം നൽകുന്നതിന് പുറമേയാണ് ഗോൾഡൻ റെസിഡൻസി വിസ കൂടി അനുവദിക്കുന്നത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ടാണ് പുതിയ തീരുമാനം.