ദുബായിൽ വാടകക്കാരുടെ രജിസ്ട്രേഷൻ സംബന്ധിച്ചുണ്ടായിരുന്ന സമയപരിധി നീക്കം ചെയ്തതായി ദുബായ് ലാൻഡ് ഡിപാർട്മെൻ്റ്. താമസക്കാരുടെ പേരുകൾ ഇനി മുതൽ രജിസ്റ്റർ ചെയ്യാൻ ആവശ്യമില്ല. വാടകക്കാരും കെട്ടിട ഉടമകളും താമസക്കാരുടെ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിലാണ് ഭേതഗതി.
ഇനി മുതൽ വാടകക്കാരുടെ വിവരം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര പേരാണ് കൂടെ താമസിക്കുന്നതെന്ന് എണ്ണം മാത്രം നല്കിയാല് മതിയാകും. താമസക്കാരുടെ പേര്, ജനന തീയതി, എമിറേറ്റ്സ് ഐഡി എന്നിവ നൽകേണ്ടതില്ലെന്ന് പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. താമസക്കാരുടെ സുരക്ഷയും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കരണമെന്ന് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
കൂടാതെ, കുടുംബാംഗങ്ങളുടെയോ വാടകക്കാരുടെയോ പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള രണ്ടാഴ്ചത്തെ സമയപരിധിയും ഇല്ലാതാക്കിയതായി ഡിഎൽഡി അറിയിക്കുന്നു. ദുബായ് റെസ്റ്റ് എന്ന ആപ്പിൽ താമസക്കാർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാം.
രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, വാടക കരാറിൽ വിശദാംശങ്ങൾ സ്വയമേ അപ്ഡേറ്റ് ചെയ്യപ്പെടും. ഒരു വീട്ടിൽ താമസിക്കുന്ന എല്ലാ ആളുകളെയും രജിസ്റ്റർ ചെയ്യുന്നതോടെ ഓരോ താമസക്കാരനും മേൽവിലാസത്തിന് തെളിവായി ഇജാരി കരാർ ഉപയോഗിക്കാൻ സാധിക്കും.
അനധികൃത താമസക്കാരെ കണ്ടെത്താനും രജിസ്ട്രേഷൻ സഹായിക്കും. കഴിഞ്ഞ 23നാണ് താമസക്കാരുടെ പേരുവിവരങ്ങൾ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് നിലവിൽ വന്നത്.