ദുബായിൽ കേസിലകപ്പെട്ട് ജയിലിൽ കഴിയുന്ന വിധവയായ സ്ത്രീയുടെ മൂന്നു കുട്ടികൾക്ക് താങ്ങായി ദുബൈ പൊലീസ്. കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഈ സ്ത്രീ ജയിലിലായത്. കേസ് നടക്കുന്ന ആദ്യ ഘട്ടത്തിൽ കുട്ടികൾ അപാർട്ട്മെൻറിൽ തനിച്ചാണെന്ന കാര്യം ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. തനിച്ചാണെന്നറിഞ്ഞാൽ കുട്ടികളെ സാമൂഹിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. അങ്ങനെ സംഭവിച്ചാൽ അവർ വേർപെട്ടുപോകുമെന്ന് ഭയപ്പെട്ടതിനാലാണ് ഇക്കാര്യം മറച്ചുവെച്ചതെന്ന് ഇവർ പറഞ്ഞു. പെട്ടന്ന് തന്നെ ജയിൽ നിന്ന് മോചിതയാവുമെന്നാണ് ഇവർ കരുതിയിരുന്നത്.
എന്നാൽ, ജയിൽ മോചിതയാവാൻ സമയമെടുക്കുമെന്ന് മനസിലാക്കിയപ്പോഴാണ് മക്കൾ തനിച്ചാണെന്ന കാര്യം ഇവർ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണമടക്കാൻ സാധിക്കാത്തതിനാൽ താമസിക്കുന്ന അപാർട്ട്മെന്റിന്റെ കുടിവെള്ളവും വൈദ്യൂതി വിതരണം നിലച്ച നിലയിലായിരുന്നു. ഇവർ ജയിലിലേക്ക് പോകുന്നതിന് മുമ്പായി കുട്ടികളെ ശ്രദ്ധിക്കാൻ സുഹൃത്തിനെ ഏൽപിച്ചിരുന്നു.
അതേസമയം കുട്ടികളുടെ കാര്യം അറിഞ്ഞതോടെ പൊലീസ് അതിവേഗം തന്നെ നടപടികൾക്കൊരുങ്ങി. ഈ സ്ത്രീയുടെ ഒമ്പതും 12ഉം 15ഉം വയസ്സുള്ള മൂന്ന് കുട്ടികളെയാണ് പൊലീസ് അപാർട്ട്മെന്റിൽ നിന്നും കണ്ടെത്തിയത്. ഷാർജയിലെ സാമൂഹിക സേവന വകുപ്പിന്റെ ബാലാവകാശ സംരക്ഷണ വകുപ്പ് അധികൃതരുടെ സഹകരണത്തോടെ കുട്ടികളുടെ കാര്യത്തിൽ പൊലീസ് ഇടപെടുകയായിരുന്നു. കൂടാതെ ഇവരുടെ ആഗ്രഹംപോലെ കുട്ടികളെ ഇവരിൽ നിന്നും വേർപെടുത്താതെ തന്നെ സംരക്ഷിക്കാനാണ് പൊലീസ് തീരുമാനം. ജയിൽ മോചിതയാകുന്നതു വരെ കുട്ടികളുടെ സംരക്ഷണത്തിനായി മറ്റു ബന്ധുക്കളില്ലാത്തതിനാൽ വനിത പൊലീസ് ഉദ്യോഗസ്ഥ തന്നെയാണ് സേവനത്തിനായി രംഗത്തെത്തിയത്.
മൂന്ന് കുട്ടികൾക്കും പ്രതിമാസ ചെലവിനുള്ള സാമ്പത്തിക സഹായം ഹ്യൂമാനിറ്റേറിയൻ കെയർ ഡിപ്പാർട്ട്മെന്റ്ലഭ്യമാക്കും. ഇതിനോടകം തന്നെ എല്ലാ വാടക, യൂട്ടിലിറ്റി ബില്ലുകളും അടച്ചുതീർക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മൂന്നു കുട്ടികളും ആരോഗ്യത്തോടെ ഒരുമിച്ചു കഴിയുകയാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. ഇവർ മാതാവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുബൈ വനിത ജയിൽ ഡയറക്ടർ കേണൽ ജാമില അൽ സആബി അറിയിച്ചു.
Dubai police is amazing ..too much humanity and caring to people..stand with truth ..we are safe in Dubai police ..no country give this much care ..if we need emergency they are on time ..I am proud to be safe and live in Dubai ..