ദുബായ്: കൊലപാതക കേസിൽ നിരവധി ഇസ്രയേൽ പൗരൻമാരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. ദുബായ് മീഡിയ ഓഫീസിൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം ദുബായ് പൊലീസ് അറിയിച്ചത്. മറ്റൊരു ഇസ്രായേലി പൗരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിരവധി ഇസ്രയേൽ പൗരൻമാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ നിയമനടപടികൾക്കായി പ്രതികളെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
ബുധനാഴ്ചയാണ് ദുബായിൽ ഇസ്രായേൽ പൗരൻ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഏക്കറിൽ നിന്നുള്ള റസ്സാൻ ഷംസിയ (32) എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊലപാതക വിവരം ദുബായ് ഭരണകൂടം ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചെന്നും അവർ സംഭവം പരിശോധിക്കുന്നുണ്ടെന്നും വാർത്തയിലുണ്ടായിരുന്നു.
ഇസ്രയേലിലെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഷംസിയ ദുബായിലേക്ക് ഒളിച്ചോടിയെന്നും എന്നാൽ എതിരാളികളായ കുടുംബങ്ങളിലെ അംഗങ്ങൾ അവിടെ കാത്തിരുന്ന് ഷംസിയയെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമമായ മാരിവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ദുബായ് പൊലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.