കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ദിഖ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ന്യൂമോണിയയും കരൾരോഗവും കാരണം കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ആരോഗ്യം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് ഹൃദയാഘാതം മരണകാരണമായത്. സജിതയാണ് സിദ്ദീഖിൻ്റെ ഭാര്യ. സുമയ, സാറ, സുകൂണ് എന്നിവർ മക്കളാണ്.
മിമിക്രിയിൽ നിന്നും സിനിമയിലേക്ക്…
1954 ഓഗസ്റ്റ് 1 ന് കൊച്ചിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായിട്ടാണ് സിദ്ദിഖ് ഇസ്മായിൽ എന്ന സിദ്ദീഖ് ജനിച്ചത്. കളമശ്ശേരി സെന്റ് പോൾസ് കോളേജിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സിദ്ദിഖ് മിമിക്രി രംഗത്ത് സജീവമായി. കൊച്ചിൻ കലാഭവനിൽ എത്തുന്നതോടെയാണ് അദ്ദേഹത്തിൻ്റെ കലാജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. സിദ്ദീഖിൻ്റെ ബാല്യകാലസുഹൃത്തായിരുന്നു നടനും നിർമ്മാതാവും സംവിധായകനുമായ ലാൽ. ഇവരൊന്നിച്ചാണ് കലാഭവനിൽ പ്രവർത്തിച്ചത്. മിമിക്രി എന്ന കലാരൂപവും കൊച്ചിൻ കലാഭവനും കേരളത്തിലെങ്ങും വലിയ തരംഗം സൃഷ്ടിച്ചു. പിന്നീട് കലാഭവനിൽ നിന്നും പോയ സിദ്ദീഖ് ഹരിശ്രീ എന്ന മിമിക്രി ട്രൂപ്പിലെത്തി. മിമിക്രി രംഗത്ത് കലാഭവനും ഹരിശ്രീയും തമ്മിലുള്ള മത്സരമാണ് ആ സമയത്ത് ഉണ്ടായത്.
സിദ്ദീഖ് കലാഭവനിൽ ഉള്ള സമയത്താണ് കലാഭവൻ അൻസാർ മുഖാന്തരം ഫാസിലിനെ പരിചയപ്പെടുന്നത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് എന്നീ സിനിമകളുടെ കഥകളാണ് സിദ്ദിഖും ലാലും ഫാസിലിനോട് ആദ്യം പറഞ്ഞത്. രണ്ട് കഥകളും ഫാസിലിന് ഇഷ്ടപ്പെട്ടെങ്കിലും സിനിമാരംഗത്ത് പ്രവർത്തിച്ച് പരിചയമുണ്ടാക്കണമെന്നും അപ്പോൾ കൂടുതൽ നന്നായി കഥയെഴുതാൻ സാധിക്കുമെന്നുമാണ് ഫാസിൽ അവരോട് പറഞ്ഞത്. അങ്ങനെ ആദ്യം ഫാസിലിൻ്റെ സ്റ്റോറി ഡിസക്ഷൻ ടീമിലേക്ക് സിദീഖും ലാലും എത്തി. 1984-ൽ ഫാസിൽ ആദ്യമായി നിർമ്മിച്ച നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിൽ ഇരുവരേയും അസിസ്റ്റൻ്റ് ഡയറക്ടർമാരാക്കി. നോക്കെത്താ ദൂരത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്ന ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലേക്ക് കയറി പോകുന്ന നിമിഷത്തെ മലയാളസിനിമയിലേക്കുള്ള ചവിട്ടുപടിയെന്നാണ് പിൻക്കാലത്ത് സിദ്ദീഖ് വിശേഷിപ്പിച്ചത്.
1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലും ഫാസിൽ അസിസ്റ്റൻ്റ് ആയിരുന്നു സിദീഖ് – ലാൽ. ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോൾ ഫാസിലിൻ്റെ പിതാവ് മരണപ്പെട്ടു. തുടർന്ന് ഫാസിൽ ചുമതലപ്പെടുത്തിയ പ്രകാരം സിദ്ദീഖും ലാലും ഷൂട്ടിംഗ് ചുമതല ഏറ്റെടുത്തു. നായകനായ മമ്മൂട്ടിയെ മുന്നിൽ നിർത്തിയായിരുന്നു സിദ്ദീഖും ലാലും ആദ്യമായി സംവിധായകൻ്റെ തൊപ്പിയണിഞ്ഞത്. ഇതേ വർഷമാണ് സിദ്ദീഖ് ലാലിൻ്റെ കഥ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന പേരിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തത്. പക്ഷേ ചിത്രം തീയേറ്ററിൽ പരാജയപ്പെട്ടു.
1987-ൽ സിദ്ദിഖ് ലാലിൻ്റെ മറ്റൊരു കഥ ഇഷ്ടപ്പെട്ട സത്യൻ അന്തിക്കാട് ശ്രീനിവാസൻ്റെ തിരക്കഥയിൽ അടുത്ത ചിത്രം സംവിധാനം ചെയ്തു. തീയേറ്ററിലെത്തി ആദ്യദിനങ്ങളിൽ മോശം പ്രതികരണം കിട്ടിയ ആ സിനിമ പിന്നീട് 175 തുടർച്ചയായി ഓടി ചരിത്രം സൃഷ്ടിച്ചു. മലയാള സിനിമയിലെ കൾട്ട് ക്ലാസ്സിക്ക് എന്നാണ് നാടോടിക്കാറ്റ് എന്ന ഈ സിനിമ ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 1989-ലാണ് റാംജിറാവു എന്ന ചിത്രത്തിലൂടെ സിദ്ദിഖ് – ലാൽ കൂട്ടുക്കെട്ട് സംവിധായകരാവുന്നത്. ഫാസിലും സ്വർഗ്ഗചിത്ര അപ്പച്ചനും ഔസേപ്പച്ചനും ചേർന്നായിരുന്നു ഈ സിനിമ നിർമ്മിച്ചത്. മലയാള സിനിമയിൽ ഒരു തരംഗം തന്നെ ഈ സിനിമ സൃഷ്ടിച്ചു.
കഥ, തിരക്കഥ,സംവിധാനം (സിദ്ദിഖ് – ലാൽ)
- റാംജി റാവു സ്പീക്കിംഗ് (1989)
- ഹരിഹർ നഗർ (1990)
- ഗോഡ് ഫാദർ (2000)
- വിയറ്റ്നാം കോളനി (1992)
- കാബൂളിവാല (1993)
- ഹിറ്റ്ലർ (1996)
കഥ, തിരക്കഥ,സംവിധാനം – സിദ്ദിഖ്ഫ്രണ്ട്സ് (1999)
- ഫ്രണ്ട്സ് (2001) (തമിഴ്)
- ക്രോണിക് ബാച്ച്ലർ (2003)
- എങ്കൾ അണ്ണ (2004) (തമിഴ്)
- സാധു മിറണ്ടാൽ (2008)
- ബോഡിഗാർഡ് (2010)
- കാവലൻ (2011)
- ബോഡിഗാർഡ് (2011) ഹിന്ദി
- ലേഡീസ് ആൻഡ് ജെൻ്റിൽമാൻ (2013)
- ഭാസ്കർ ദി റാസ്കൽ (2015)
- ഫുക്രി (2017)
- ഭാസ്കർ ദ റാസ്കൽ (2018)
- ബിഗ് ബ്രദർ (2020)
കഥ, തിരക്കഥ
- പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986) (സിദ്ദിഖ് – ലാൽ)
- മക്കൾ മഹാത്മ്യം (1992) (സിദ്ദിഖ് – ലാൽ)
- മാന്നാർ മാത്തായി സ്പീക്കിംഗ് (1995) (സിദ്ദിഖ് – ലാൽ)
- കിംഗ് ലയർ (2016)
തിരക്കഥ
- ഫിംഗർ പ്രിൻ്റ് (2005)
കഥ
- നാടോടിക്കാറ്റ് (1987) (സിദ്ദിഖ് – ലാൽ)
- അയാൾ കഥ എഴുതുകയാണ് (1998)
- ഹൽചൽ (2004) (ഹിന്ദി)
രണ്ടാം യൂണിറ്റ് ഡയറക്ടർ
- മണിച്ചിത്രത്താഴ് (1993) (സിദ്ദിഖ് – ലാൽ)
നിർമ്മാണം
- ഫുക്രി (2017) (സിദ്ദിഖ് – ലാൽ)
- ബിഗ് ബ്രദർ (2020)