ദിലീപും ജോജുവും ഒന്നിക്കുന്ന വോയിസ് ഓഫ് സത്യനാഥൻ ഉടനെ തീയേറ്ററിലേക്ക് എത്തുകയാണ് ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടികൾക്കായി ദുബായിലും ഖത്തറിലും എത്തിയ ദിലീപിനും സംഘത്തിനും വലിയ സ്വീകരണമാണ് അവിടെ ലഭിച്ചത്. പ്രമോഷൻ തിരക്കുകൾക്കിടെ എഡിറ്റോറിയൽ പ്രതിനിധി ലക്ഷ്മിയുമായി ദിലീപ് സംസാരിച്ചു.. ആ സംഭാഷണത്തിലേക്ക്…
വോയിസ് ഓഫ് സത്യനാഥൻ്റെ പ്രമോഷൻ പരിപാടികൾ എങ്ങനെ പോകുന്നു ?
ദൈവം അനുഗ്രഹിച്ച് നല്ല രീതിയിൽ പോകുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഖത്തറിലായിരുന്നു ആദ്യത്തെ പ്രമോഷൻ ഇവൻ്റ. പ്രതീക്ഷയ്ക്കും അപ്പുറത്തെ സ്വീകരണമാണ് അവിടെ കിട്ടിയത്. കൈക്കുഞ്ഞുങ്ങളുമായി പോലും ഒരുപാട് കുടുംബങ്ങൾ ഞങ്ങളെ കാണാനെത്തി. ഒരുപാട് ചെറുപ്പക്കാർ അവിടെയെത്തി. സ്നേഹം തൊട്ടറിയുക, കണ്ടറിയുക എന്നൊക്കെ പറയില്ലേ അങ്ങനെയൊരു അനുഭവമായിരുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭവമാണത്.
ഇടവേളയ്ക്ക് ശേഷം ഇങ്ങനെ ജനങ്ങളുടെ സ്നേഹം അടുത്തറിയുമ്പോൾ എന്താണ് തോന്നിയത്
ഒരുപാട് പേരുടെ പ്രാർത്ഥനയാണ് ഈ ഞാൻ… എന്നെ വീഴ്ത്തണമെന്ന് കുറേപ്പേർ തീരുമാനിക്കുമ്പോൾ, അതിന് സമ്മതിക്കാതെ കുറേപ്പേർ എന്നെ എടുത്ത് ഉയർത്തുകയാണ്. അതിന് ഉദാഹരമാണ് രാമലീല എന്ന ചിത്രത്തിൻ്റെ വിജയം. ഞാനിത്രയും കാലം അഭിനയിച്ചതിൽ ഏറ്റവും വലിയ ഹിറ്റാണ് ആ സിനിമ. അന്നെൻ്റെ കൂടെ നിന്നത് എന്നെ വളർത്തിയ എൻ്റെ പ്രേക്ഷകരാണ്. അവരെൻ്റെ കൂടെയുണ്ട് എന്നത് വലിയൊരു ധൈര്യമാണ്.. പിന്നെ സർവ്വശക്തനായ ദൈവത്തിൻ്റെ അനുഗ്രഹം അല്ലെങ്കിൽ ഔദാര്യം.
ജീവിതത്തിൽ ഇക്കാലത്ത് ഒരുപാട് പ്രതിസന്ധികളുണ്ടായി.. ആ സമയത്തൊക്കെ ഞാനാരാണ് എന്ന് അറിയുന്ന പ്രേക്ഷകരാണ് എന്നെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കണ്ട് സംരക്ഷിച്ചത്. എന്നെ ആദ്യമായി കാണുന്നവർ പോലും ഏറെക്കാലത്തെ പരിചയമുള്ളവരെ പോലെയാണ് എന്നോട് പെരുമാറുന്നത്. അവരൊപ്പമുണ്ടെന്ന ധൈര്യത്തിലാണ് ഞാൻ ചിരിച്ചു കളിച്ച് പെരുമാറുന്നത്.
ഇപ്പോ ഓപ്പണായി സംസാരിക്കുമ്പോൾ വലിയൊരു പരുവപ്പെടൽ അല്ലെങ്കിൽ പാകപ്പെടൽ സംഭവിച്ചതായി തോന്നുന്നു.. കുറച്ചു നാളുകൾക്ക് ശേഷമാണ് മീഡിയാസിനെ ഫേസ് ചെയ്യുന്നത്. പണ്ട് കണ്ട ആളല്ല ഒരുപാട് മാറിപ്പോയതായി തോന്നുന്നു..
പാകപ്പെടുക എന്നതല്ല, ലൈഫ് വലിയൊരു എക്സ്പീരിയൻസാണ്. അത് സ്കൂളിലോ കോളേജിലോ പഠിച്ചാൽ കിട്ടില്ല. പക്ഷേ തിരിച്ചറിവ് എന്നത് വലിയ കാര്യമാണ്.. എല്ലാം നമ്മുടേതാണ് എല്ലാവരും നമ്മുടേതാണ് എന്ന് കരുതി നാം പോകുമ്പോൾ ദൈവം ചിലതൊക്കെ കാണിച്ചു തരുന്ന അവസ്ഥയുണ്ടാകും.. അപ്പോൾ നമ്മൾ വിശ്വസിക്കുന്ന ആൾക്കാരും നമ്മൾ സ്നേഹിക്കുന്ന ആൾക്കാർ നമ്മുക്കെതിരെ സംസാരിക്കുമ്പോൾ ഷോക്കായി പോകും. ഞാനെന്താണെന്ന് ഇവർക്ക് അറിയാലോ എന്നിട്ടും എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് നമ്മൾ പറയില്ലേ..
പിന്നെ കുറേയാൾക്കാർ തീരുമാനിക്കാണ് ഇനി ഇവൻ വേണ്ട… നമ്മൾ നമ്മുടെ വളർച്ച ശ്രദ്ധിക്കുന്നില്ല എന്നതാണ് വിഷയം. അങ്ങനെ എനിക്ക് മാത്രമല്ല എന്നപോലെ പലർക്കും കിട്ടിയിട്ടുണ്ട് ഇങ്ങനെത്തെ പണി. എന്നാൽ കലാരംഗത്ത് നോക്കിയാൽ ഇന്ത്യയിൽ തന്നെ എന്നെ എടുത്തു പറയേണ്ട ആളാവും.. പിന്നെ ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു എൻ്റെ പ്രേക്ഷകരിൽ വിശ്വസിക്കുന്നു. ഇപ്പോൾ ഫൈറ്റാണ്.. ഞാൻ നിയമത്തെ മാനിക്കുന്നു. അന്നും ഇന്നും എന്നും അതിനെ ഞാൻ മാനിച്ചിട്ടുണ്ട്. ഇന്നൊരു മീറ്റ് ദ പ്രസ്സിന് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. അതിലേക്ക് പോകുമ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയേണ്ടി വരും. എന്നെങ്കിലും ദൈവം ഒരു ദിവസം അനുവദിച്ചാൽ അതിനെപറ്റി നമ്മുക്ക് സംസാരിക്കാം…
വ്യക്തിപരമായ അധിക്ഷേപത്തേക്കാൾ ബാധിക്കുക കുടുംബത്തിനെതിരായ ആക്രമണം… അങ്ങനെ ഒരു അവസ്ഥയിലൂടേയും കടന്നു പോയ ആളാണ്..
എല്ലാ ദിവസവും എനിക്കെതിരെ അഞ്ച് വാർത്തകൾ വേണമെന്ന് കുറച്ചാളുകൾ തീരുമാനിക്കാണ്… എന്നാലെ നമ്മുക്ക് ടിആർപി റേറ്റിംഗ് കൂടൂ, ആള് കാണൂ എന്നാണ് അവസ്ഥ… എൻ്റെ മോളുടെ കല്ല്യാണ തീരുമാനിക്കുന്നത് ഞാനോ അവളോ പോലും അറിയുന്നില്ല. പല വാർത്തയും വന്നു. അവൾ എംബിബിഎസ് പാസ്സായി നിലവിൽ ഹൌസ് സർജ്ജൻസി ചെയ്യുകയാണ്. എന്നാൽ ഓരോ ഘട്ടത്തിലും അവളുടെ വിവാഹം നിശ്ചയിച്ചു എന്നൊക്കെ പറഞ്ഞു വാർത്ത വരുന്ന അവസ്ഥയാണ്.. ഇതൊക്കെ എന്തിനാണ് ? പൈസയ്ക്ക് വേണ്ടിയാണ്.. ചെയ്യുന്നവർ ചെയ്യട്ടെ എന്നെ കല്ലെറിഞ്ഞും കരിവാരിതേച്ചും അവർക്ക് പൈസ കിട്ടുമെങ്കിൽ.. അതു കൊണ്ട് അവരുടെ കുടുംബം ജീവിച്ചു പോകുമെങ്കിൽ അതെങ്കിലും നടക്കട്ടെ…
ഇങ്ങനെ ആക്രണമം ഉണ്ടാവുമ്പോൾ തന്നെ സൗഹൃദങ്ങളാണ് ദിലീപിന് തുണയായത്. ആ സൗഹൃദമാണ് ഈ സിനിമയുടെ പിന്നിലും.. ഈ സിനിമ ഇറങ്ങുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്…
ഇക്കാര്യത്തിൽ ഫൈനൽ തീരുമാനം പ്രേക്ഷകരുടെ കൈയിലാണ്.. നമ്മുടെ സിനിമ എന്താണ് എന്നൊരു സൂചന പ്രേക്ഷകർക്ക് നൽകാനാണ് ഈ പ്രമോഷൻ പരിപാടികളൊക്കെ. കഴിഞ്ഞ കുറേക്കാലമായി ഞാൻ ബിഗ് സ്ക്രീനിൽ ഇല്ല. എൻ്റെ അവസാന സിനിമ ഒരു ഒടിടി റിലീസായിരുന്നു. ബിഗ് സ്ക്രീനും അതിലെ റിലീസുമൊക്കെയാണ് ഒരു ആക്ടറെ നിലനിർത്തുന്നത്. എൻ്റെ പ്രേക്ഷകർക്ക് നല്ല സിനിമ നൽകണം എന്നാണ് എൻ്റെ ആഗ്രഹം അതിനായിട്ടാണ്.. ഞാൻ ഈ പ്രമോഷൻ പരിപാടികളുമായി പരമാവധി പ്രേക്ഷകരിലേക്ക് എത്താൻ നോക്കുന്നത്.., പ്രേക്ഷകരുടെ പ്രാർത്ഥനയാണ് എന്നെ നിലനിർത്തുന്നത്. ദിലീപ് എന്ന നടനെ സൃഷ്ടിച്ചത് അവരാണ്.. അതിന് വഴിയൊരുക്കിയത് ദൈവമാണ്.
ഉത്സവ സീസണുകളിൽ ദിലീപിൻ്റെ സിനിമ എന്നത് അവിഭാജ്യഘടകമായിരുന്നു. എന്നാണ് അങ്ങനെയൊരു കാലത്തിലേക്ക് തിരിച്ചെത്തുക..
ഈ കൊവിഡ് കാലത്തിൽ ഒരുപാട് മാറ്റമുണ്ടായി. ആളുകൾ സിനിമയ്ക്ക് പകരം കൂടുതൽ യാത്ര ചെയ്യാൻ ആണ് താത്പര്യപ്പെടുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ വരുന്നതും കുറയുന്ന അവസ്ഥയുണ്ടായി. നേരത്തെ ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനുമെല്ലാം പ്രേക്ഷകർക്ക് ഒരോ തരം സിനിമകൾ നൽകിയിരുന്നു. ജയറാമേട്ടനൊക്കെ നല്ല ഹ്യൂമർ സിനിമകളിറക്കും ആ സമയത്തൊക്കെ.. എൻ്റേയും ജയറാമേട്ടൻ്റേയും റിലീസുകൾ തമ്മിൽ ഒരു ഗ്യാപ്പിടാൻ നമ്മൾ ശ്രദ്ധിക്കുമായിരുന്നു. എൻ്റെ തലതൊട്ടപ്പനാണ് ജയറാം എട്ടൻ… എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത് ജയറാമേട്ടനാണ്..
ഒരു ആർട്ടിസ്റ്റിൻ്റെ സിനിമയും റിലീസാവാത്ത സമയം എന്ന് കണ്ടാണ് നമ്മൾ ജൂലൈ നാല് നമ്മൾ പിടിച്ചത്.. മഴക്കാലമാണ് ആ സമയം ആ റിസ്ക് എടുത്ത് മുന്നോട്ട് പോയതാണ്… എന്നാൽ പിന്നെ നമ്മൾ നോക്കുമ്പോൾ ജൂലൈ നാലിന് ഒരുപാട് സിനിമകൾ ചാർട്ട് ചെയ്യുന്ന അവസ്ഥയായി. എൻ്റെ മുൻസിനിമകളോടാണ് ഞാൻ എപ്പോഴും മത്സരിച്ചത്.. കഴിഞ്ഞ സിനിമയേക്കാൾ അടുത്ത സിനിമ മികച്ചതാവാണം അതിനുള്ള പണിയെടുക്കണമെന്നാണ് എനിക്കൊപ്പമുള്ളവരോട് ഞാൻ പറയാറുള്ളത്. മീശമാധവൻ്റെ വിജയം ഞങ്ങളെ തന്നെ അമ്പരപ്പിച്ചിരുന്നു. അതിൻ്റെ വിജയം മറികടക്കാൻ അതിനെ വെല്ലുന്ന ഒരു സിനിമ വേണമായിരുന്നു. അങ്ങനെയാണ് പൂജ പോലും ചെയ്യാതെ നേരെ പോയി കുഞ്ഞിക്കൂനൻ പോലൊരു സിനിമ ഷൂട്ട് ചെയ്തത്.
രണ്ട് തലമുറയെ ആണ് ഇപ്പോൾ ഫേസ് ചെയ്യുന്നത്.. പഴയൊരു തലമുറയോടൊപ്പം അഭിനയിച്ചു വന്ന് ഇപ്പോൾ പുതിയൊരു തലമുറയാണ് ഇവിടെ.. സിനിമയാകെ മാറി… പുതിയ തലമുറയോടാണ് ഇനി മത്സരം..
ഞാൻ പറഞ്ഞല്ലോ എനിക്ക് മത്സരമില്ല.. കുഞ്ഞുങ്ങൾ ഇവിടെ ജനിക്കുകയും വളരുകയും ചെയ്യും. തലമുറകൾ മാറി വരും. ഞാൻ വരുന്ന സമയത്ത് മമ്മൂക്ക, ലാലേട്ടൻ അവരാണ്.. അതിന് മുൻപ് നസീർ സാർ, സത്യൻ സാർ.. ആ തലമുറയുണ്ട്. നമ്മുടെ കാലത്ത് മമ്മൂട്ടിയും ലാലേട്ടനുമാണ്.. പിന്നെ സുരേഷേട്ടൻ വന്നു.. ജയറാമേട്ടൻ വന്നു… അതിനു ശേഷമാണ് ഞാൻ വരുന്നത് അവർ നാല് പേരുമായിരുന്നു എൻ്റ സീനിയേഴ്സ്.. അതിനു ശേഷമാണ് ചാക്കോച്ചൻ, ജയസൂര്യ, പ്രിഥ്വി, ഇന്ദ്രൻ ഇവരൊക്കെ വരുന്നത്.. ജനറേഷൻ്റെ കണക്ക് നോക്കിയാൽ ഈ രണ്ട് തലമുറയ്ക്ക് ഇടയിലാണ് ഞാൻ വരുന്നത് ഒരു പാലം പോലെ… ആ ഒരു ബന്ധമാണ് 20-20 പോലൊരു സിനിമ ചെയ്യാൻ വഴിയൊരുക്കിയത്.. ഇവരെയെല്ലാം കൂടി സഹകരിപ്പിക്കാൻ വേണ്ടിയാണ് ആ സിനിമയിൽ നയൻ താരയെ കൊണ്ടു വന്ന് ഒരു പാട്ടൊക്കെ ചെയ്തത്..
സിനിമയിൽ മാത്രമല്ല പ്രേക്ഷകരിലും ഇതിനിടയിൽ തലമുറമാറ്റം വന്നു. സിനിമയുടെ ഡയലോഗിലെ പൊളിറ്റികൽ കറക്ടനസ് വരെ പരിശോധിക്കുന്ന കാലമാണ്.. ഹാസ്യം എഴുതുന്നവർക്ക് വലിയ വെല്ലുവിളിയല്ലേ ഇപ്പോൾ നേരിടേണ്ടി വരുന്നത്.. ?
നൂറ് ശതമാനം… കാലത്തിന് അനുസരിച്ച് ഒരുപാട് മാറ്റം സംഭവിച്ചു.. നമ്മുടെ സീനിയേഴ്സ് ചെയ്ത സിനിമകളെ കുറിച്ച് ഇപ്പോഴും നമ്മൾ സംസാരിക്കുകയും അതിലെ കോമഡി രംഗങ്ങളൊക്കെ ട്രോളാക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്? ജീവിതം എന്നു പറയുന്നതേ നാടകമാണ്. ഈ സിനിമകളിലെല്ലാം ഡ്രാമയുണ്ട്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതുപക്ഷേ മറ്റൊരാളിൽ അടിച്ചേൽപിക്കരുത്.
ഞാനൊരു സിനിമ കണ്ടു എനിക്ക് ഇഷ്ടമായില്ല എന്നു പറയാം അതു നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ്. എന്നാൽ മറ്റൊരാൾ കാണരുത് എന്നൊന്നും പറയരുത്… ഒരു ബ്രീത്തിംഗ് സ്പേസ് നിങ്ങൾ സിനിമയ്ക്ക് കൊടുക്കണം. റിവ്യൂ ചെയ്ത് നമ്മൾ സിനിമയെ കൊല്ലരുത്.. നമ്മൾ മനുഷ്യരല്ലേ.. അടുത്ത നിമിഷത്തെ പോലും പ്രവചിക്കാൻ പറ്റില്ല. സെൽഫിഷ് മൈൻഡ് പാടില്ല
പൊളിറ്റിക്കൽ കറക്ടനസിൻ്റെ പേരിലാണ് പല സിനിമകളും വിമർശിക്കപ്പെടുന്നത്.. ഈ ചർച്ചകളും വിമർശനങ്ങളും പരിധി വിട്ടതായി തോന്നുന്നുണ്ടോ.. ?
ചില കാര്യങ്ങൾ നമ്മൾ കണ്ടില്ല, കേട്ടില്ല എന്നു വയ്ക്കണം… ഞാൻ ചോദിക്കുന്നത് അതാണ്.. ഇതൊരു നിയമമാണോ അങ്ങനെയൊരു നിയമമുണ്ടോ ഇവിടെ.. നിയമത്തെ നമ്മൾ മാനിക്കണം അതു നമ്മുടെ ഉത്തരവാദിത്തമാണ്.. കുറച്ചു പേർ കൂടി ഒരു നിയമമുണ്ടാക്കിയെങ്കിൽ അതിനെ നമ്മൾ അനുസരിക്കേണ്ട കാര്യമില്ല. സിനിമയിൽ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽ പലതും വരാം.. അങ്ങനെയെ ഹ്യൂമർ വരൂ… പണ്ടത്തെ സിനിമകളിൽ എന്തെല്ലാം രംഗങ്ങളുണ്ട്.. ഈ ചർച്ചകളെ കൊണ്ട് ആർക്കെന്താണ് ഗുണം..നാടിനെന്താണ് നന്മ… ഇതൊക്കെ കൊണ്ട് മൊബൈൽ കമ്പനിക്കാർക്ക് നേട്ടമുണ്ട്.. ഇപ്പോൾ വാർത്ത നൈമിഷികമാണ്.. എന്നിട്ടും ദിവസവും വാർത്തയുണ്ടാക്കുന്നില്ലേ.. അതിൻ്റെയൊക്കെ ഏറ്റവും വലിയ ഇരയാണ് നമ്മളൊക്കെ… അവർക്കും ജീവിക്കണ്ടേ.. കഴിഞ്ഞ അഞ്ചാറ് വർഷമായി എല്ലാ ദിവസവും ഞാൻ വാർത്തകളിലുണ്ട്. ഞാൻ നിറഞ്ഞു നിൽക്കുകയാണ്.. പൈസ കൊടുത്തിട്ടാണേൽ ഇത്രയും വാർത്ത വരാൻ എത്ര കോടി ഞാൻ ചെലവാക്കണം..
രാമലീലയുടേയും കേശുവിൻ്റേയും റിലീസ് സമയത്ത് വലിയ സൈബർ ആക്രമണം ഉണ്ടായി.. എന്നാൽ വോയിസ് ഓഫ് സത്യനാഥൻ വരുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം ആകെ മാറിയിട്ടുണ്ട്…
പ്രേക്ഷകർ അലല്ലോ ഒരു കൂട്ടം ആൾക്കാർ ഇരുന്നാണ് നമ്മുക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത്… പ്രേക്ഷകർ എതിരാണെങ്കിൽ രാമലീലയും കേശവും ആളുകൾ കാണുമോ.. ദേ പുട്ട് ദുബായിലും ഖത്തറിലും തുടങ്ങിയത് ഈ അടുത്ത കാലത്താണ് അവിടെയൊക്കെ ആൾക്കാർ വരുമായിരുന്നോ.. ഇപ്പോൾ ഈ സിനിമയുടെ പ്രമോഷന് ദോഹയിലും ദുബായിലും ആൾക്കാർ വരുമോ..?
ദിലീപ് സിനിമകളിലെ അമ്മമാരെ പലരേയും ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്.. സുകുമാരി ചേച്ചി, കെപിഎസി ലളിത ചേച്ചി ഇവരൊക്കെ വിട പറഞ്ഞു.. കവിയൂർ പൊന്നമ്മ അഭിനയരംഗത്ത് സജീവമല്ല. അവരെയൊക്കെ എങ്ങനെയാണ് ഓർക്കുന്നത്..
വലിയ നഷ്ടമാണ് അതെല്ലാം.. അവരുടെയെല്ലാം മകനായി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. കുഞ്ഞുനാളിൽ അവരെയൊക്കെ അത്ഭുതത്തോടെ നോക്കി നിന്നയാളാണ് ഞാൻ. പിന്നെ സിനിമയിൽ വരാനും അവർക്കൊപ്പം സ്ക്രീൻ പങ്കിടാനും പറ്റി. മീശമാധവനിൽ സുകുമാരി ചേച്ചിയാരുന്നു അമ്മ.. അതേ പോലെ ലളിത ചേച്ചി, കവിയൂർ പൊന്നമ്മ ചേച്ചി, ശ്രീവിദ്യാമ്മ.
അസി.ഡയറക്ടറായി ജോലി ചെയ്യുമ്പോൾ മുതൽ വിദ്യാമ്മയെ അറിയാം.. പണ്ട് അസി.ഡയറക്ടറായി സെറ്റിൽ ജോലി ചെയ്യുമ്പോൾ ഒരു തവണ എന്നെ വിദ്യാമ്മ അടുത്തേക്ക് വിളിച്ചു സംസാരിച്ചിരുന്നു. എന്തിനാ മോനെ ഇങ്ങനെ വെയിൽ കൊണ്ട് നടക്കുന്നത് എന്ന് എന്നോട് വിദ്യാമ്മ ചോദിച്ചു. അസി.ഡയറക്ടറല്ലേ പണിയെടുത്തല്ലേ പറ്റൂ എന്ന് ഞാൻ പറഞ്ഞു. നീ അഭിനയിക്ക്.. ദിലീപ് വലിയ നടനാവും എന്ന് വിദ്യാമ്മ പറഞ്ഞു.. ഞാനത് കേട്ട് അമ്പരന്നു… ഞാനോ….നടനോ എന്നാണ് ചോദിച്ചത്. എൻ്റെ നാക്ക് വെറുതായാവില്ല കേട്ടോ എന്നാണ് വിദ്യാമ്മ അന്ന് പറഞ്ഞേ. പിന്നീട് ആലോചിക്കുമ്പോൾ അതൊക്കെ വലിയ ഊർജ്ജം തന്ന കാര്യമാണ്.. പിന്നീട് മാനസം എന്ന സിനിമയിൽ ഞാൻ വിദ്യാമ്മയോടൊപ്പം അഭിനയിക്കുകയും ചെയ്തു.
അതേപോലെ പ്രിയദർശൻ സാറ്.. 1994-95 സമയത്ത് അമ്മയുടെ ഒരു ഷോയിൽ ഞാൻ മിമിക്രി പരിപാടി അവതരിപ്പിച്ചു. അന്ന് ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോൾ എന്നെ പ്രിയൻ സാർ അടുത്തേക്ക് വിളിച്ചു.. ഡാ നീ ഇനി മിമിക്രി ചെയ്യണ്ട എന്നു പറഞ്ഞു.. ഞാൻ ഞെട്ടി.. സാറേ ഓഡിയൻസ് നല്ല കൈയടിയായിരുന്നു എന്നു പറഞ്ഞു. അതോണ്ടാണ് പറഞ്ഞേ നീ ഇനി ചെയ്യേണ്ട.., അപ്പോ ഞാൻ എന്തു ചെയ്യും.. അഭിനയിക്കാൻ നോക്ക് എന്ന് സാർ.. അഭിനയിക്കാൻ ആരേലും വിളിക്കുമോ എന്ന് ഞാൻ ചോദിച്ചു.. അതൊക്കെ വിളിക്കും, നീ പതുക്കെ മിമിക്രിയിൽ നിന്നും മാറ് അഭിനയത്തിൽ ശ്രദ്ധിക്ക് എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ പോലെ ദൈവാനുഗ്രഹം കൊണ്ട് സിനിമയിലെത്തി അദ്ദേഹത്തിൻ്റെ രണ്ട് സിനിമയിൽ അഭിനയിക്കാൻ സാധിച്ചു.. മേഘവും വെട്ടവും. വലിയ ഭാഗ്യമാണ് അതൊക്കെ..
ഇനി കുടുംബം… കാവ്യ, മീനുട്ടി, മാമ്മാട്ടി അവരൊക്കെ എന്ത് പറയുന്നു..
മീനാക്ഷി ഞങ്ങളുടെ മീനുട്ടി അവളിപ്പോ എംബിബിഎസ് കഴിഞ്ഞു ഹൗസ് സർജൻസി ചെയ്യുന്നു.. രണ്ടാമത്തെയാൾ മഹാലക്ഷ്മി. അവൾ അവളെ തന്നെ മാമ്മാട്ടിയെന്നാണ് വിളിക്കാ.. മാമ്മാട്ടി യുകെജിയിലാണ്.. അവരൊക്കെ ചെന്നൈയിലാണ് ഇപ്പോൾ ഉള്ളത്.