കുവൈത്ത് സിറ്റി: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവരിൽ പകുതിയിലേറെയും മലയാളികളെന്ന് സ്ഥിരീകരണം. 49 പേർ മരിച്ചതിൽ 24 പേരും മലയാളികളാണ് എന്നാണ് ഏറ്റവും ഒടുവിൽ വരുന്നത്. ഇക്കാര്യം കുവൈത്തിലെ ഇന്ത്യൻ എംബസി നോർക്കയെ അറിയിച്ചതായി നോർക്ക സിഇഒ പറഞ്ഞു. 49 പേർ മരണപ്പെട്ടതിൽ 43 പേരും ഇന്ത്യക്കാരാണ്. ഇതിൽ 24 പേർ മലയാളികൾ. ആറ് ഫിലിപ്പീനി പൗരൻമാരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മരണപ്പെട്ട 24 പേരിൽ പതിനഞ്ച് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒൻപത് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആകെ 49 പേരുടെ മൃതദേഹങ്ങളാണ് അപകടസ്ഥലത്ത് നിന്നും ലഭിച്ചത്. 35 പേർ പരിക്കേറ്റ് കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ ഒൻപത് പേർ ഗുരുതരാവസ്ഥയിലാണ്. ഐസിയുവിൽ പരിചരണത്തിലുള്ളവരിൽ ഏഴ് പേർ മലയാളികളാണ് എന്നാണ് വിവരം.
ഇന്നലെ രാത്രി 49 പേർ മരിച്ചതായിട്ടായിരുന്നു അവസാനത്തെ കണക്ക്. ഈ കണക്ക് അന്തിമമാണ് എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. അവശേഷിക്കുന്ന മൃതദേഹങ്ങൾ ഇന്ന് തന്നെ തിരിച്ചറിഞ്ഞ് അടുത്ത നടപടികളിലേക്ക് കടക്കാനാണ് കമ്പനി അധികൃതരും ഇന്ത്യൻ എംബസിയും ശ്രമിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കുള്ള സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്.
തിരിച്ചറിയുന്ന മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും തുടരുകയാണ്. മൃതദേഹങ്ങൾ കൊണ്ടു വരാൻ ഇന്ത്യൻ വ്യോമസസേനയുടെ പ്രത്യേക വിമാനം കുവൈത്തിലെത്തും. സൈനിക വിമാനത്തിൽ വരുന്ന വിമാനങ്ങൾ കേരളത്തിലെത്തിക്കുന്നത് നോർക്കയുടെ നേതൃത്വത്തിലാവും. ഇന്നലെ മുതൽ ഇന്ത്യൻ അംബാസിഡർ സ്ഥലത്ത് എത്തി തുടർനടപടികൾ ഏകോപിപ്പിക്കുകയാണ്. ഇന്ന് ഇന്ത്യൻ വിദേശകാര്യസഹമന്ത്രി കെ.വി സിംഗും കുവൈത്തിൽ എത്തിയിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി വീണ ജോർജ്ജും നോർക്ക സെക്രട്ടറിയും ഇന്ന് കുവൈത്തിലെത്തും.