ദുബൈ: കഴിഞ്ഞദിവസം ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 8:45 ന് കോഴിക്കോട് എത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷിന്റെയും ഭാര്യ ജെഷിയുടെയും മൃതദേഹം കൊണ്ടുവരിക. സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, നിസാർ പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. ഇൻകാസ് പ്രവർത്തകനായിരുന്ന റിജേഷിന് അന്തിമോപചാരം അർപ്പിക്കാൻ ഇൻകാസ്, കെ എം സി സി നേതാക്കളും, ജെഷിയുടെ സഹപ്രവർത്തകരും എംബാമിങ് സെന്ററിൽ എത്തിയിരുന്നു.
അതേസമയം ദുബായിലെ ദേരയില്‍ നാലുനിലകെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന് കാരണം സുരക്ഷാസംവിധാനത്തിലുള്ള പിഴവുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി സിവില്‍ ഡിഫന്‍സ് വക്താവ്. ബന്ധപ്പെട്ട അധികൃതര്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അതിന് ശേഷം വ്യക്തമായ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഗ്നി സുരക്ഷ അടക്കം നിരവധി കെട്ടിട സുരക്ഷാ നിയമങ്ങള്‍ ദുബായില്‍ നിലവിലുണ്ട്. കെട്ടിടത്തില്‍ താമസിക്കുന്നവര്‍ നേരത്തെ തന്നെ എയര്‍ കണ്ടീഷന്‍ ചൂടാകുന്നതുള്പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിട്ടതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളി ദമ്പതികള്‍ അടക്കം 16 പേരാണ് തീപിടിത്തത്തില്‍ മരിച്ചത് അല്‍ റാസിലെ തലാല്‍ ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി എന്നവരാണ് തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍. ദേരയിലെ ട്രാവല്‍സ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജിഷി ഖിസൈസ് ക്രസന്റ് സ്കൂള്‍ അധ്യാപികയാണ്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി ദുബായ് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.