വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് കുഞ്ഞിനും പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചപ്പോഴാണ് ഇവർ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ബെൽജിയത്തിലെ ബ്രസൽസിലേക്ക് ടിക്കറ്റെടുത്ത ദമ്പതികളാണ് പിടിയിലായത്.
അയർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോ കോസ്റ്റ് വിമാനക്കമ്പനിയായ റ്യാനയർ എയർലൈൻസിലാണ് ദമ്പതികൾ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ കൈക്കുഞ്ഞുണ്ടെങ്കിൽ ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ 27 ഡോളർ ഫീസ് നൽകിയാൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടതില്ലെന്നാണ് റ്യാനയർ എയർലൈൻസിൻ്റെ നിയമം.
ഇങ്ങനെ ചെയ്താൽ പ്രത്യേകം ടിക്കറ്റെടുക്കാതെ തന്നെ കുഞ്ഞിനെ ഒപ്പം ഇരുത്താൻ സാധിക്കും. ഈ ഫീസ് നൽകിയില്ലെങ്കിൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടി വരും. എന്നാൽ ദമ്പതികൾ ഈ ഫീസ് നൽകിയിരുന്നില്ല. തുടർന്നാണ് ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാർ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് ദമ്പതികൾ വിസമ്മതിച്ചു. പക്ഷെ ജീവനക്കാർ വഴങ്ങിയില്ല. പിന്നീടാണ് ഇവർ കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.