എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിൽ വനിതാ യാത്രികയോടുള്ള സഹയാത്രികന്റെ മോശം പെരുമാറ്റത്തിൽ വിമാന കമ്പനി നടപടിക്കൊരുങ്ങുന്നു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. വനിതാ യാത്രികയ്ക്കുമേൽ സഹയാത്രികന് മൂത്രമൊഴിക്കുകയാണ് ചെയ്തത്.
അതേസമയം വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി. മോശം അനുഭവം നേരിട്ട യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണം. എന്നാൽ അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും ആരോപണമുണ്ട്.
അതിക്രമം നടത്തിയ യാത്രക്കാരന് പൂര്‍ണമായും മദ്യലഹരിയിലായിരുന്നു. യാത്രക്കാരിയുടെ സീറ്റിനടുത്തേക്ക് വന്നതിന് ശേഷം ഇയാൾ പാന്റിന്റെ സിപ്പ് അഴിച്ച് സ്വകാര്യ ഭാഗങ്ങള്‍ യുവതിയ്ക്ക് നേരെ പ്രദര്‍ശിപ്പിച്ചു. തുടർന്ന് മൂത്രമൊഴിച്ച ശേഷം യാത്രക്കാരിക്ക് സമീപം തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. ആ സമയത്ത് വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു.
യാത്രക്കാരിയുടെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിച്ചുവെന്നും പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന് ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. കൂടാതെ നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയും ചെയ്തു. എന്നാൽ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.