ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച പറഞ്ഞു. മെയ് 28 ന് പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്, പ്രധാനമന്ത്രിയല്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്..
മെയ് 18-നാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത്. ഹിന്ദുത്വ സൈദ്ധാന്തികനായ വിഡി സവർക്കറുടെ ജന്മദിനത്തിലാണ് പാർലമെൻ്റ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതേ ചൊല്ലി നിരവധി പാർട്ടികൾ വിമർശനം ഉന്നയിച്ചു. ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേരുന്നതാണ് ഇന്ത്യൻ പാർലമെൻ്റെന്നും ലോക്സഭയിലെ കക്ഷിനേതാവായ പ്രധാനമന്ത്രി എങ്ങനെയാണ് രാഷ്ട്രപതിയെ മറികടന്ന് പാർലമെൻ്റ് ഉദ്ഘാടനം ചെയ്യുകയെന്നും പ്രതിപക്ഷനേതാക്കൾ ചോദിച്ചു.
രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാർക്കുള്ള “സമ്പൂർണ അപമാനം” എന്നാണ് കോൺഗ്രസ് സവർക്കറുടെ ജന്മദിനത്തിലെ പാർലമെൻ്റ് ഉദ്ഘാടനത്തെ വിശേഷിപ്പിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി മോദിയുടെ വാനിറ്റി പദ്ധതിയെന്നും കോൺഗ്രസ് വിശേഷിപ്പിച്ചു.