ഫ്രഞ്ച് സിനിമാ നിര്‍മ്മാതാവ് സോഫി ടോസ്കാൻ ഡു പ്ലാന്റിയറിന്റെ കൊലപാതകം പശ്ചാത്തലമാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിച്ച ഡോക്യുമെന്ററിക്കെതിരെ പരാതി. കേസില്‍ ആരോപണ വിധേയനായിരുന്ന ഇയാൻ ബെയ്ലിയുടെ മുന്‍ഭാര്യ ജൂലസ് തോമസാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
നെറ്റ്ഫ്ലിക്സ്, പ്രൊഡക്ഷന്‍ കമ്പനിയായ ലൈറ്റ്ബോക്സ് മീഡിയ, സംവിധായകന് ജോൺ ഡവർ എന്നിവര്‍ക്കെതിരെയാണ് ജൂലസ് തോമസ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവത്തെ ആസ്പദമാക്കി Sophie: A Murder in West Cork എന്ന പേരില്‍ മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സീരീസ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്.
1996 ലെ ഒരു കൃസ്തുമസ് തലേന്നായിരുന്നു 39 കാരിയായ സോഫി ടോസ്കാന്റെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഇയാൻ ബെയ്ലിയെ രണ്ട് തവണ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നില്ല. അതേസമയം ഇയാൻ ബെയ്ലിയുടെ അസാന്നിദ്ധ്യത്തില്‍ 2019 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഫ്രാന്‍സിലെ കോടതി വിധിച്ചിരുന്നു.