മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. താനൂരിൽ നേരിട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കൂടാതെ നിരവധി മന്ത്രിമാർ ഇന്ന് താനൂരിലെത്തിയിരുന്നു.
രാവിലെ താനൂരിലെത്തിയ മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്കാശുപത്രിയിലാണ് ആദ്യം പോയത്. തുടർന്ന് മന്ത്രി വി.അബ്ദുറഹ്മാൻ്റെ ക്യാംപ് ഓഫീസിലേക്ക് മുഖ്യമന്ത്രി എത്തി. ഇവിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചീഫ് സെക്രട്ടറിയും മന്ത്രിമാരും പങ്കെടുത്ത പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നു. തുടർന്ന് മലപ്പുറത്തെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും പങ്കെടുത്ത മറ്റൊരു യോഗവും ചേർന്നു.
ഇതിനു ശേഷമാണ് ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനം വന്നത്. മരണപ്പെട്ടവരുടെ ഉറ്റവർക്ക് പത്ത് ലക്ഷം രൂപ വീതം അനുവദിക്കും. ചികിത്സയിലുള്ളവരുടെ എല്ലാ ആശുപത്രി ചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വലിയൊരു ദുരന്തമാണ് താനൂരിൽ ഉണ്ടായതെന്നും ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം നടത്തുന്ന സമിതിയിൽ സാങ്കേതിക വിദഗ്ദ്ധരേയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 12 പേരുടെ സംസ്കാരം പരപ്പനങ്ങാടി അരയൻപറമ്പ് ജുമാ മസ്ജിദിൽ നടന്നു. കുന്നുമ്മൽ വീട്ടിൽ സെയ്തലവിയുടെ കുടുംബത്തിലെ ഒൻപത് പേരെയും അൽവാസികളായ മൂന്ന് പേരേയുമാണ് പള്ളിയിൽ അടുത്തടുതായി ഖബറടക്കിയത്. സൈതലവിയുടെ ഭാര്യ, നാല് മക്കൾ, സഹോദരൻമാരുടെ ഭാര്യമാർ, മക്കൾ എന്നിവരാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ സൈതലവിയുടെ പണി നടക്കുന്ന വീടിൻ്റെ തറയിൽ പതിനൊന്ന് പേരുടേയും മൃതദേഹങ്ങൾ ഒന്നിച്ചെത്തിച്ചു. പിന്നീട് അടുത്തുള്ള മദ്രസയിലേക്ക് മാറ്റി. മുഖ്യമന്ത്രിയടക്കമുള്ളവർ ഇവിടെയെത്തി മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.