ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ഭരണവിരുദ്ധ വികാരം ഉയർത്തിയ ജനങ്ങൾ പ്രസിഡന്റിനെ വിമർശിച്ച് രംഗത്തെത്തുന്നത് അത്യപൂർവമാണ്. “ഷി ജിൻപിംഗ് ഇറങ്ങിപ്പോകൂ, സിസിപി പടിയിറങ്ങൂ” എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബെയ്ജിംഗിലും നാൻജിംഗിലും വിദ്യാർഥികളടക്കം ആയിരങ്ങളാണ് പ്രതിഷേധപ്രകടനം നടത്തിയത്.
ലോക്ഡൗണും ക്വാറന്റൈനും കാരണം ചൈനയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ചൈനയിലെ സിൻജിയാങിൽ കഴിഞ്ഞ ദിവസം വൻ തീപിടിത്തം ഉണ്ടാവുകയും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയും ചെയ്തിരുന്നു. ഇത് ജനങ്ങളെ ക്ഷുഭിതരാക്കുകയും പ്രതിഷേധത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. “ലോക്ക്ഡൗണുകൾ പിൻവലിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ മറ്റ് മേഖലയിലേക്കും വ്യാപിക്കുന്നതായാണ് സൂചന.
ഇന്നലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയില്‍ 40,052 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.