ഖത്തറിൽ നടന്ന അർജന്റീനയുടെയും സൗദിയുടെയും ലോകകപ്പ് പോരാട്ടത്തിനിടെ ഇങ്ങ് കേരളത്തിൽ തൃശൂരിലെ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസ്സിയെന്ന പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.
സൗദിയുമായുള്ള മത്സരത്തിൽ ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന അതേസമയം ഷനീർ-ഫാത്തിമ ദമ്പതികൾ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസമാണ് മൂന്ന് വട്ടം അവൻറെ ചെവിയിൽ ഐദിൻ മെസി എന്ന പേര് ഷനീർ ചൊല്ലിക്കൊടുത്തത്. അർജൻറീനയോടുള്ള ഒടുങ്ങാത്ത ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഷനീർ പറഞ്ഞു.
പേരിടൽ ചടങ്ങിന് ശേഷം അർജന്റീനിയൻ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. സൗദിയോടുള്ള മത്സരം പരാജയമായെങ്കിലും ലോകകപ്പിൽ മെസിയിലൂടെ തിരിച്ചുവരവുസാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുമെസിയും മാതാപിതാക്കളും മടങ്ങിയത്.