ആ രാത്രി കണ്ണൂരിലെ ചാല നിവാസികൾക്ക് ഇന്നും മറക്കാനാവില്ല. 2017 ഓഗസ്റ്റ് 27 എന്ന് കേൾക്കുമ്പോൾ തന്നെ അവിടുത്തുകാരുടെ കണ്ണിൽ ഉയർന്നു പൊങ്ങുന്ന തീ നാളങ്ങളുടെയും ജീവനറ്റു കിടക്കുന്ന മൃതശരീരങ്ങളുടെയും ചിത്രമായിരിക്കും ഓടിയെത്തുക.
അന്ന് രാത്രി 11 മണിയോടടുക്കുമ്പോൾ മംഗലാപുരത്ത് നിന്നും കോഴിക്കോട്ടെ ചേളാരിയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (IOC) പാചകവാതക ലോറി, ചാല ബൈപാസ് റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. 16 ടൺ പാചകവാതകവുമായിരുന്നു മൂന്ന് ചേoബറോടുകൂടിയ ആ ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ ചോർച്ച സംഭവിക്കുകയും പാചകവാതകം പുറത്തേക്കൊഴുകുകയും അന്തരീക്ഷത്തിലേക്ക് പടരുകയും ചെയ്തു. പിന്നീട് ഉണ്ടായത് ഉഗ്രസ്ഫോടനത്തിന്റെ ഭീകര ദൃശ്യങ്ങളായിരുന്നു.
മൂന്ന് തവണ സ്ഫോടനമുണ്ടായി. സ്ത്രീകളും കുട്ടികളുമടക്കം 20 പേർ മരണപ്പെട്ടു. 60 ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. അഞ്ചോളം വീടുകൾ പൂർണ്ണമായും കത്തിനശിച്ചു. ആ ഉഗ്ര സ്ഫോടനം ഒരു പ്രദേശത്തെ നാല് കിലോമീറ്ററോളം വിഴുങ്ങി. പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഒരു ഭാഗം ചെന്ന് പതിച്ചത് ഒന്നര കിലോമീറ്ററോളം അകലെയുള്ള ഒരു തെങ്ങിൻ തോപ്പിലായിരുന്നു. അവിടെ ആ തെങ്ങിൻ തോപ്പില്ലായിരുന്നെങ്കിൽ മീറ്ററുകൾ മാത്രം സ്ഥിതി ചെയ്യുന്ന ഐ ഒ സി യുടെ ഗ്യാസ് സംഭരണ ശാലയിലായിരിക്കും ആ സിലിണ്ടറിന്റെ ഭാഗം ചെന്ന് വീണിട്ടുണ്ടാവുക. ഒരു നാട് മുഴുവൻ ദുരന്ത ഭൂമിയായി മാറുകയും ചെയ്തേനെ.
ഡ്രൈവർക്കെതിരെയും നാമക്കൽ സ്വദേശിയായ ലോറി ഉടമയ്ക്കെതിരെയും അന്ന് മനപ്പൂർവമല്ലാത്തതും അശ്രദ്ധമൂലവും ഉണ്ടായ നരഹത്യക്ക് കേസെടുത്തിരുന്നു. പാചക വാതക ലോറികളിൽ നാലു ജീവനക്കാർ വേണമെന്ന വ്യവസ്ഥയും 1999 ൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഴക്കമുള്ള വാഹനം ഉപയോഗിച്ചതിനും ചേർത്തായിരുന്നു കേസ്. ഐ ഒ സി ക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ ഐ ഒ സി യെ ഒഴിവാക്കിയായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നത്. ഗേറ്റ് കടന്നുകഴിഞ്ഞാൽ ഉണ്ടാകുന്ന പിഴവുകൾക്ക് ഐ ഒ സി ഉത്തരവാദികളല്ല എന്ന കരാർ ഉണ്ടായിരുന്നത് കൊണ്ടാണ് കേസിൽ നിന്നും ഐ ഒ സി യെ ഒഴിവാക്കിയത്.
അന്ന് ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. 40 ശതമാനം പൊള്ളലേറ്റവർക്ക് അഞ്ചു ലക്ഷവും അതിൽ താഴെ പൊള്ളലേറ്റവർക്ക് രണ്ട് ലക്ഷം വീതവും ധനസഹായം പ്രഖ്യാപിച്ചു. 2017 ലെ ദുരന്തത്തിന് ശേഷവും നിരവധി ടാങ്കർ ലോറി അപകടങ്ങൾ ഉണ്ടായി. ഇപ്പോൾ ചാല ഏറെ മാറിയിട്ടുണ്ട്. പക്ഷെ, ഇന്നും വ്യവസ്ഥകളും സുരക്ഷാ നടപടികളും ലംഘിച്ച് ഇത്തരം വാതക ബോംബുകളുമായി ചീറിപ്പായുന്ന ടാങ്കർ ലോറികൾക്ക് മാത്രം മാറ്റം വന്നിട്ടില്ല.