മഹാരാഷ്ട്രയിലെ നഗരങ്ങളായ ഒസ്മനാബാദിന്റെയും ഔറംഗബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാർ അംഗീകാരം നൽകി. ഔറംഗബാദിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ അനുമതി പത്രവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നഗരങ്ങളുടെ പേര് മാറ്റുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ടായി ശിവസേന ഔറംഗബാദിന്റെയും ഒസ്മനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.
മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു ഇരുനഗരങ്ങളുടെയും പേര് മാറ്റണമെന്നത്. ഉദ്ധവ് താക്കറെ രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു നഗരങ്ങളുടെ പെരുമാറ്റാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.