ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരവെ കൂടുതൽ കൊവിഡ് വാക്സീനുകൾ വാങ്ങേണ്ടെന്ന നിലപാടിൽ കേന്ദ്രസർക്കാർ. ആവശ്യമെങ്കിൽ സ്വന്തമായി വാക്സീനുകൾ വാങ്ങി സൂക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ഡോസ് വാക്സീനേഷനാണ് ദേശീയതലത്തിൽ നിലവിൽ നടന്നത്. കൊവിഡ് വാക്സീൻ്റെ മൂന്നാം ഡോസോ നാലാം ഡോസോ എടുക്കാനുള്ള ശുപാർശ ഇതുവരെ പൊതുജനങ്ങൾക്ക് സർക്കാർ നൽകിയിട്ടില്ല. രാജ്യത്ത് നിലവിൽ കൊവിഡ് വ്യാപനത്തിന് കാരണമായ കൊവിഡ് വകഭേദം എക്സ്.ബി.ബി.1.16 ഗുരുതരമായ അണുബാധയോ ആശുപത്രിവാസമോ ഉണ്ടാക്കുന്നില്ലെന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കൊവിഡ് വാക്സീനേഷൻ ഇപ്പോൾ തുടരേണ്ടെന്ന നിലപാടിലേക്ക് കേന്ദ്രമെത്തിയത്. 7830 കൊവിഡ് കേസുകളാണ് ഇന്ന് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
കഴിഞ്ഞ വർഷം ജനുവരി 16 ന് ആരംഭിച്ച രാജ്യവ്യാപക വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോവിഡ് വാക്സിനുകൾ കേന്ദ്രം സൗജന്യമായി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാർ 4,237 കോടി രൂപ വാക്സീനേഷനായി സർക്കാർ മാറ്റിവച്ചിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായ COVID-19 വാക്സിനേഷൻ പദ്ധതിക്ക് കീഴിൽ രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ട്. ഒമൈക്രോണിൻ്റെ ഉപവിഭാഗമായ എക്സ്ബിബി ആണ് നിലവിൽ രാജ്യത്ത് വ്യാപിക്കുന്നത്. രോഗബാധിതരിൽ ആയിരത്തിൽ ഒരാൾക്ക് മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്നതെന്ന പഠനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് വാക്സീൻ വാങ്ങാതെ സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിലെ കൊവിഡ് വ്യാപനം മറ്റൊരു തരംഗത്തിൻ്റെ സൂചനയായിട്ടില്ല കൊവിഡിൻ്റെ അവസാനമായിട്ടാണ് വിദഗ്ദ്ധർ വിലയിരുത്തുന്നതെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വിശദീകരിക്കുന്നു.