തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ അമേരിക്ക, ക്യൂബ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. അടുത്ത മാസം 8 മുതൽ 18 വരെയാണ് യാത്ര. യാത്രയിൽ മുഖ്യമന്തിക്കൊപ്പം ചീഫ് സെക്രട്ടറി വി.പി ജോയി, സ്പീക്കർ എ.എൻ ഷംസീർ, ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരും ഉണ്ടാവും. ആദ്യം അമേരിക്കയിലെത്തുന്ന മുഖ്യമന്ത്രി അവിടെ ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുകയും ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്യും. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് പോകുക.
നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മുടങ്ങിയിരുന്നു. അബുദാബിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി വിദേശകാര്യമന്ത്രാലയത്തിൻ്റെ അനുമതി തേടിയത്. എന്നാൽ, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി സന്ദർശനം കേന്ദ്രം വിലക്കിയത്.
കേന്ദ്രസർക്കാരിനെ മറികടന്ന് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയതും കേന്ദ്രത്തെ ചൊടിപ്പിച്ചെന്നാണ് സൂചന. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ട് പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യ മന്താലയം കേരളത്തെ അറിയിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി എന്നിവരും യുഎഇ സന്ദർശനത്തിനുള്ള സംഘത്തിലുണ്ടായിരുന്നു.