ബാങ്കോംഗ്: സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂർ എയർലൈൻസിൻ്റെ ബോയിംഗ് 777 വിമാനമാണ് മ്യാൻമാറിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ച് ആകാശച്ചുഴിയിൽ കുടുങ്ങിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ഈ അപൂർവ്വ സംഭവം.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് 211 യാത്രക്കാരും 18 ജീവനക്കാരുമായി സിംഗപ്പൂരിലേക്ക് പുറപ്പെട്ടതായിരുന്നു ബോയിംഗ് 777-300ER സിംഗപ്പൂർ എയർലൈൻസ് വിമാനം. ആകാശച്ചുഴിയിൽ കുടുങ്ങിയ വിമാനം കുത്തനെ താഴേക്ക് പതിച്ചെങ്കിലും പിന്നീട് നിയന്ത്രണം വീണ്ടെടുത്തു. ഇതിനിടയിലാണ് വിമാനത്തിലെ യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും പരിക്കേറ്റത്. അപകടത്തിന് പിന്നാലെ വിമാനം ബാങ്കോംഗിലെ സുവർണഭൂമി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി.
ഇന്ത്യൻ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സിംഗപ്പൂരിനോട് അടുക്കുന്ന സമയത്താണ് വിമാനം ആകാശച്ചുഴിയിൽ കുടുങ്ങിയത്. ഫ്ളൈറ്റ് റഡാർ ആപ്പ് നൽകുന്ന വിവരം അനുസരിച്ച് 37000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം ആകാശച്ചുഴിയിൽ കുടുങ്ങിയതിന് പിന്നാലെ 31000 അടി ഉയരത്തിൽ കുത്തനെ പതിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് വിമാനം ഇത്രയും താഴ്ന്നത്. തൊട്ടു പിന്നാലെ പൈലറ്റ് വിമാനത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കുകയും യാത്രക്കാർക്ക് പരിക്കേറ്റ സാഹചര്യത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയുമായിരുന്നു.
73-കാരനായ ഒരു ബ്രിട്ടീഷ് പൗരനാണ് മരണപ്പെട്ടയാൾ എന്നാണ് വിവരം. ഏതാണ്ട് മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് പിന്നാലെ ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ വിമാനം ഇറക്കിയതായി സിംഗപ്പൂർ എയർലൈൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. പൈലറ്റ് മുൻകൂട്ടി വിവരം നൽകിയതിനാൽ വിമാനത്താവളത്തിൽ മെഡിക്കൽ ടീം സജ്ജമായിരുന്നു വിമാനം ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ആംബുലൻസുകൾ റൺവേയിലേക്ക് എത്തുകയും യാത്രക്കാരെ അതിവേഗം പുറത്ത് എത്തിക്കുകയും ചെയ്തു.
എമർജൻസി ലാൻഡിംഗ് കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷവും 18 പേർ ആശുപത്രിയിൽ തുടരുകയും 12 പേർ ഔട്ട്പേഷ്യൻ്റ് അടിസ്ഥാനത്തിൽ ചികിത്സയിലാണെന്നും സിംഗപ്പൂർ എയർലൈൻസ് ഫേസ്ബുക്കിൽ അറിയിച്ചു. ബാക്കിയുള്ള യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ച് ആവശ്യമുള്ളിടത്ത് ചികിത്സ നൽകുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു.
സുവർണഭൂമി എയർപോർട്ടിലെ ടെർമിനലിനുള്ളിൽ പ്രത്യേകം നിയോഗിക്കപ്പെട്ട സ്ഥലത്ത് നിസാരമായി പരിക്കേറ്റവർക്കും പരിക്കേൽക്കാത്ത യാത്രക്കാർക്കും സഹായം നൽകുന്നുണ്ടെന്ന് തായ്ലൻഡ് സർക്കാരും അറിയിച്ചു. സാരമായി പരിക്കില്ലാത്തവരെ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാൻ സിംഗപ്പൂർ എയർലൈൻസ് വിമാനം ചൊവ്വാഴ്ച രാത്രിയോടെ എത്തുമെന്ന് തായ്ലൻഡിലെ ഗതാഗത മന്ത്രി സൂര്യ ജുങ്ഗ്രുവാങ്കിറ്റ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9:45 ന് വിമാനം ബാങ്കോക്കിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അന്തരീക്ഷ വായുവിൻറെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence). നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന[1] ഈ അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാൻ സാധ്യതയുണ്ട്. ആകാശച്ചുഴികൾ മിക്ക വിമാന യാത്രകളിലും ഉണ്ടാകാമെങ്കിലും യാത്രക്കാർക്ക് പരുക്കേൽക്കുന്ന വിധത്തിലുള്ള അപകടങ്ങൾ ചുരുക്കമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.