ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും മക്കളുടെയും മൃതദേഹം കേരളത്തിലെത്തിച്ചു. വൈക്കം സ്വദേശിയായ അഞ്ജുവിന്റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ഇന്ന് രാവിലെ എട്ടു മണിക്ക് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ ഉച്ചയ്ക്ക് ഒരു മണിയോടെ വൈക്കത്തുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ കെറ്ററിംഗ് റോക്കിംങ്ങാം റോഡിലെ സാൽവേഷൻ ആർമി ചർച്ച് കമ്മ്യൂണിറ്റി ഹാളിൽ അഞ്ജുവിന്റെ മൃതദേഹം പൊതു ദർശനത്തിന് വച്ചിരുന്നു. സഹപ്രവർത്തകരും പ്രവാസി മലയാളികളുമടക്കം നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. അതേസമയം മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ പ്രതി സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അഞ്ജുവിന്റെ പിതാവ് അശോകന് പറഞ്ഞു. എന്നാൽ ഇവരെ കൊലപ്പെടുത്താനുണ്ടായ കാരണം ഇതുവരെ മനസിലായിട്ടില്ല.
കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ അഞ്ജുവിന്റെ ഭർത്താവും കണ്ണൂര്‍ സ്വദേശിയുമായ സാജുവാണ് കൊലപാതകങ്ങൾക്ക് നടത്തിയതെന്ന് കണ്ടെത്തി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മരണം നടന്ന് ഒരുമാസമായിട്ടും ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബം ശ്രമിച്ച് വരികയായിരുന്നു.
10 വര്‍ഷം മുൻപാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും തമ്മിലുള്ള വിവാഹം നടന്നത്. ബംഗുളുരുവിൽ ജോലി ചെയ്യുന്ന കാലത്ത് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. വിവാഹത്തിന് ശേഷം ഇവർ സൗദി അറേബ്യയിലേക്ക് പോയി. തുടർന്ന് അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുൻപ് ബ്രിട്ടനിലേക്ക് പോയത്. കൂടാതെ നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പായിരുന്നു ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തു വന്നത്. സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ച നിലയിൽ അഞ്ജുവിനെയും മക്കളെയും കണ്ടെത്തിയത്.
അതേസമയം പോലീസ് കണ്ടെത്തുമ്പോൾ കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇവർ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നു പേരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ ഭര്‍ത്താവായ സഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.