സൗദിയിലുള്ള ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ജിദ്ദ മുനിസിപ്പാലിറ്റി തത്സമയ സംപ്രേഷണത്തിനായി കൂറ്റൻ സ്ക്രീനുകൾ ഒരുക്കി. ലോകകപ്പിൽ മത്സരിക്കുന്ന സൗദി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനായുള്ള ‘ഖുദാം’ കാമ്പയിനുമായി സഹകരിച്ചാണ് നഗരത്തിലെ കെട്ടിടങ്ങളിൽ സ്ക്രീനുകൾ സ്ഥാപിക്കുന്നത്. വൈദ്യുത വിളക്കുകളാൽ അലങ്കരിക്കുക, പ്രോത്സാഹജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ പരിപാടികൾ പ്രഖ്യാപിക്കുകയും മുനിസിപ്പാലിറ്റി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
ദേശീയ ടീമിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾക്കായി ഒരു പാക്കേജ് തയാറാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കമ്യൂണിറ്റി സർവിസ് ഡയറക്ടർ ജനറൽ മാജിദ് ബിൻ ഉമർ അൽസലമി പറഞ്ഞു. ജിദ്ദ നഗരവാസികൾക്ക് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള വലിയ സ്ക്രീനുകൾ സ്ഥാപിച്ചതാണ് ഇതിലൊന്ന്. മുനിസിപ്പാലിറ്റി പ്രധാന കെട്ടിടം, അബ്റഖ് അൽറഗാമയിലെ കിങ് അബ്ദുൽ അസീസ് കൾച്ചറൽ സെൻറർ, അമീർ മജീദ് പാർക്ക്, തഹ്ലിയ പാർക്ക്, മിഡിൽ കോർണിഷ് പാർക്ക്, തഹ്ലിയ, അൽഫൈഹ, ത്വയ്ബ, അൽറിഹാബ്, അൽയമാമ നടപ്പാതകൾ എന്നിവിടങ്ങളിലാണ് വലിയ സ്ക്രീനുകൾ സ്ഥാപിക്കുക.
അതേസമയം റോഡുകളിലെ പരസ്യ സ്ക്രീനുകളിലൂടെ സൗദി ദേശീയ ടീമിനെ പിന്തുണച്ച് പ്രചാരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും. പ്രധാന കെട്ടിടവും ജിദ്ദ ഗേറ്റുകളിലും അലങ്കാര ദീപങ്ങൾ തെളിയിക്കും. മത്സരം വീക്ഷിക്കുന്ന സ്ഥലങ്ങളിലെത്തുന്നവർക്ക് വിവിധ പരിപാടികൾ, ഫുട്ബാൾ കഴിവുകളുടെ പ്രദർശനത്തിനായി പ്രത്യേക സ്ഥലങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്നും കമ്യൂണിറ്റി സർസിസ് ഡയറക്ടർ ജനറൽ പറഞ്ഞു.