മനാമ: യുഎസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്ര ദൗത്യത്തിൽ പങ്കുചേരാനുള്ള നാഷണൽ സ്പേസ് ഏജൻസിയുടെ തീരുമാനത്തിന് അംഗീകാരം നൽകി ശൂറ കൗൺസിൽ. ചന്ദ്രനിൽ ആദ്യ വനിത ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയാണ് ആർട്ടെമിസ് എന്ന ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യം. ആ വനിത ഒരു ബഹ്റൈനിയാകട്ടെ എന്ന ശൂറ കൗൺസിൽ പ്രത്യാശ പ്രകടിപ്പിച്ചു.
പദ്ധതിയിലൂടെ ചന്ദ്രനിലെ ആദ്യ ദീർഘകാല സാന്നിധ്യമുറപ്പാക്കുകയാണ് നാസയുടെ ലക്ഷ്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ബേസ് കാമ്പും ഗേറ്റ്വേയും നിർമിക്കുകയാണ് ആർട്ടെമിസിന്റെ ലക്ഷ്യം. ഇവിടം കേന്ദ്രീകരിച്ചാവും ഭാവി ഗവേഷണങ്ങൾ നടക്കുക. ദൗത്യത്തിന്റെ ഭാഗമാവുക വഴി പുത്തൻ സാങ്കേതിക വിദ്യകൾ സ്വന്തമാക്കുകയും അതുവഴി വികസനക്കുതിപ്പ് നടത്താനാവുമെന്നും ശൂറ വിമൻ ആൻഡ് ചൈൽഡ് കമ്മിറ്റി വൈസ് ചെയർവുമൺ ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.
ഭാവിതലമുറയ്ക്ക് പ്രചേദനമാകുകയും ഒപ്പം കൂടുതൽ ആളുകളെ ഈ മേഖലകളിലേക്ക് കൊണ്ട് വരാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തെ അലുമിനിയം ഉത്പാദനത്തിൽ രണ്ടാമത് നിൽക്കുന്ന രാജ്യത്തിന് സ്പേസ് പര്യവേക്ഷണങ്ങൾ വഴി വാണിജ്യപരമായും നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തൽ