വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് മുംബൈ ഹൈക്കോടതി. വീട്ടുജോലികള്‍ ചെയ്യാന്‍ താല്പര്യമില്ലെങ്കില് അത് വിവാഹത്തിന് മുമ്പുതന്നെ വ്യക്തമാക്കണം. വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്നും മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി.
വിവാഹ ശേഷം വീട്ടുജോലി ചെയ്യാനാവശ്യപ്പെടുന്നതിനെ ഇന്ത്യന്‍ ശിക്ഷാ നിയമം 492 എ അനുസരിച്ച് കുറ്റമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനവും കൊലപാതക ശ്രമവും അടക്കമുള്ള പരാതികളുമായി വിവാഹിതയായ യുവതി നന്ദേത് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിഭ വി കങ്കണ്‍വാടി ജസ്റ്റിസ് രാജേഷ് എസ് പട്ടീല്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
2019 ഡിസംബറിലെ വിവാഹ ശേഷം ഒരുമാസത്തിനുള്ളില്‍ തന്നെ ഭര്‍തൃ വീട്ടില്‍ ജോലിക്കാരിയേപ്പോലെയാണ് കണക്കാക്കിയതെന്നും വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് യുവതി നന്ദേത് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലുണ്ടായിരുന്നത്. പിതാവിന്റെ പക്കല്‍ പണമില്ലാതെ വന്നതോടെ ഭര്‍ത്താവ് ശാരീരികവും മാനസികവുമായി അധിക്ഷേപിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
ആണ്‍കുട്ടിക്ക് ജന്മം നല്കാന് സാധിക്കുമോയെന്ന് അറിയാനായി യുവതിയെ ഡോക്ടറുടെ പക്കല്‍ കൊണ്ടുപോയി, ഗര്‍ഭകാലം പൂര്‍ത്തിയായില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനേ തുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദ്ദിച്ചു, നാല് ലക്ഷം രൂപ നല്കിയാല് മാത്രമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കൂവെന്ന് ഭീഷണിപ്പെടുത്തി, എന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്.