ഇടുക്കി: ഇന്ന് പുലർച്ചെ പെരിയാർ വനത്തിനുള്ളിലേക്ക് തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകിയ ശേഷമാണ് ഇന്നലെ പെരിയാറിലെ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടത്. ആനയെ കാട്ടിലേക്ക് വിട്ട ശേഷം പുലർച്ചെയോടെ തന്നെ വനംവകുപ്പ് സംഘം തിരിച്ചെത്തിയിരുന്നു. അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നും സിഗ്നലുകൾ ലഭ്യമായി തുടങ്ങിയതായും വനംവകുപ്പ് അറിയിച്ചു.
തുറന്നു വിട്ട ഭാഗത്ത് നിന്നും ഒന്നര കിലോമീറ്റർ മാറി തമിഴ്നാട് അതിർത്തിയോട് ചേർന്ന ഭാഗത്താണ് ഏറ്റവും ഒടുവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്തിരിക്കുന്നത്. തമിഴ്നാട് അതിർത്തി കടന്നാൽ പിന്നെ അവിടുത്തെ തോട്ടം മേഖലയിലേക്കാവും അരിക്കൊമ്പൻ ചെന്നു കേറുക. മുല്ലയാറും പെരിയാറും സംഗമിക്കുന്ന ഇടമാണ് മുല്ലക്കൊടി. ഈ ഭാഗത്താണ് അരിക്കൊമ്പനുള്ളത് അരിക്കൊമ്പനെ ഇറക്കി വിട്ട സ്ഥലത്തിന് സമീപത്തൊന്നും ജനവാസമില്ല. ചിന്നക്കന്നാലിനെ ഇളക്കി മറിച്ചു നടന്ന അരിക്കൊമ്പൻ സമാന ഭൂപ്രകൃതിയുള്ള പെരിയാറിൽ സുരക്ഷിതനായിരിക്കും എന്നാണ് വനംവകുപ്പിൻ്റെ പ്രതീക്ഷൽ
മയക്കുവെടിയുടേയും ശേഷം രക്ഷപ്പെടാൻ നടത്തിയ പരാക്രമങ്ങളേയും തുടർന്ന് ക്ഷീണത്തിലായ ആന പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷമായിരിക്കും പെരിയാറിൽ കാര്യമായ സഞ്ചാരം തുടങ്ങുക. ആനയുടെ മുറിവിലെല്ലാം വേണ്ട മരുന്നും പരിചരണവും നൽകിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫെബ്രുവരി 21-നാണ് ചിന്നക്കന്നാലിലെ ജനവാസമേഖലയിൽ ഇറങ്ങി വ്യാപകനാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനയാക്കി മാറ്റാൻ സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജ്ജി വന്നതോടെ ദൗത്യം ത്രിശങ്കുവിലായി അരിക്കൊമ്പനെ കുങ്കിയാക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് എടുത്തതോടെ ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാറിലെ ഉൾവനത്തിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.