ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ച് തമിഴ്നാട്ടിലെത്തിയെതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ മേഘമലെ വന്യജീവി കേന്ദ്രത്തിന് സമീപത്തുള്ള ജനവാസ മേഖലയിൽ അരിക്കൊമ്പൻ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു.
അരിക്കൊമ്പൻ ഇന്നലെ ഉച്ചവരെ തമിഴ്നാട്ടിലായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ അറയിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ ലഭിച്ച സിഗ്നൽ പ്രകാരം അരിക്കൊമ്പൻ പെരിയാർ വന്യജീവി കേന്ദ്രത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. പെരിയാർ റേഞ്ചിലാണ് ആന ഇപ്പോഴും ഉള്ളതെന്നും ഇപ്പോൾ വന്ന വീഡിയോ ഇന്നലെ രാവിലെ ചിത്രീകരിച്ചാതവാം എന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം മേഘമലെ വന്യജീവികേന്ദ്രത്തിന് സമീപത്തുള്ള മണലാർ എസ്റ്റേറ്റിൽ കാട്ടാന ആക്രമണമുണ്ടായതായി തമിഴ്നാട്ടിലെ പത്രങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രിയെത്തിയ ആന തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിൻ്റെ അടുക്കള ഭാഗം തകർത്തുവെന്നാണ് പത്രത്തിൽ റിപ്പോർട്ടിൽ പറയുന്നത്. ഈ സംഭവത്തിന് പിന്നിൽ അരിക്കൊമ്പൻ തന്നെയാണോ എന്ന് വ്യക്തമല്ല.
മണലാർ എസ്റ്റേറ്റ് പരിസരത്തേക്ക് ആനയെത്തി ഇവിടെയുള്ള തടാകത്തിൽ നിന്നും വെള്ളം കുടിച്ച് മല കയറി കാട്ടിലേക്ക് പോകുന്നതിൻ്റെ ദൃശ്യങ്ങളും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ ബഹളം വച്ച് ഓടിക്കുന്നതിൻ്റേയും വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. രണ്ട് ദൃശ്യങ്ങളിലും ആനയുടെ കഴുത്തിൽ റേഡിയോ കോളർ കാണാൻ സാധിക്കുന്നുണ്ട്. ആനയെ കണ്ട സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് തമിഴ്നാട് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്.. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരിക്കാൻ തുടങ്ങിയിട്ടുണ്ട്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ തുടങ്ങി പല ഭാഗത്തും അരിക്കൊമ്പൻ ഇതിനോടകം എത്തിയിട്ടുണ്ട്. അതേസമയം ജീവിച്ചു പരിചയിച്ച സ്ഥലത്ത് നിന്നും പുതിയൊരു സ്ഥലത്തേക്ക് അരിക്കൊമ്പനെ മാറ്റിയതിനാൽ പുതിയ സ്ഥലം പഠിക്കാൻ വേണ്ടിയാണ് ആന നിരന്തരം സഞ്ചരിക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസം മംഗളവനം മലയ്ക്ക് സമീപം അരിക്കൊമ്പനെ കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നേരിൽ കണ്ടിരുന്നു.