അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈ കോടതി. അരിക്കൊമ്പനെ തിരുന്നേൽവേലിയിൽ തുറന്ന് വിടുന്നതിനെതിരെ സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലാണ് കോടതി വിധി വന്നത്. മദ്രാസ് ഹൈ കോടതിയിലെ മധുര ബെഞ്ചിന്റേതാണ് വിധി.
എറണാകുളം സ്വദേശിയും മൃഗ സ്നേഹിയുമായ റബേക്ക ജോസഫ് ആണ് ഹർജി സമർപ്പിച്ചത്. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് കേരളത്തിന് കൈമാറണമെന്നും ഹർജിയിൽ പറയുന്നു. അരിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശകയുണ്ടെന്നും തമിഴ്നാട് വനം വകുപ്പിന് കീഴിൽ ആന എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നതിലും ആശങ്കയുണ്ടെന്നും റബേക്ക ജോസഫ് മദ്രാസ് ഹൈ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഹർജിയിൽ കോടതി ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. അത് വരെ അരിക്കൊമ്പനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ പാർപ്പിക്കാനും കോടതി നിർദേശിച്ചു.
ഇന്നലെ അർദ്ധ രാത്രിയോടെ മയക്കുവെടി വച്ച അരിക്കൊമ്പനെ തിരുന്നെൽ വേലി ടൈഗർ റിസേർവ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയാണ് വിധി വന്നത്. തുടർന്ന് വനം വകുപ്പിന്റെ ഡീർ കേന്ദ്രത്തിലെത്തിച്ചെങ്കിലും തിരുന്നെൽ വേലിയിലേക്കുള്ള യാത്ര തുടരാൻ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. മണിമുത്താർ അംബാ സമുദ്രം മേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ട് പോകുന്നത്.