രാജ്യത്തെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത വിവാദമാക്കുന്നത് സമയം കളയലാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ നടത്തിയ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം.
‘രാജ്യം കടുത്ത തൊഴിലില്ലായ്മ, ക്രമസമാധാനപ്രശ്നം, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ ഒരാളുടെ വിദ്യാഭ്യാസ യോഗ്യത ഇത്ര വലിയ രാഷ്ട്രീയ വിഷയമാക്കേണ്ടതുണ്ടോ? ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ ആൾക്കാരെ വേർതിരിക്കുകയാണ്. കാലം തെറ്റി പെയ്ത മഴയിൽ മഹാരാഷ്ട്രയിൽ വിളകളെല്ലാം നശിച്ചു. ഇത്തരം പ്രശ്നങ്ങളിലാണ് ചർച്ചകൾ നടത്തേണ്ടത്,’ ശരദ് പവാർ പറഞ്ഞു.
അദാനി വിവാദത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമ്പോൾ അദാനിയെ പിന്തുണച്ച് കഴിഞ്ഞദിവസം ശരദ് പവാർ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഒരു വ്യവസായ ശൃംഖലയെ തകർക്കാനുള്ള നീക്കമാണിതെന്നായിരുന്നു പവാറിന്റെ പ്രതികരണം.
2016ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്രിവാളിന് കൈമാറാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഗുജറാത്ത് സർവകലാശാല നൽകിയ അപ്പീലിൽ, പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹിമുഖ്യമന്ത്രിയായ കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. കെജരിവാളിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കെജ്രിവാൾ മോദിക്കെതിരെ ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. എന്തുകൊണ്ട് മോദിയുടെ വിദ്യാഭ്യാസം സംബന്ധിച്ച രേഖകൾ കോടതിയിൽ കാണിക്കുന്നതിന് വിസമ്മതിച്ചു? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ ആഗ്രഹിക്കുന്നവരൊക്കെ പിഴ കൊടുക്കേണ്ടി വരുമോ എന്നും കെജ്രിവാൾ ട്വീറ്റിലൂടെ ചോദിച്ചു. കെജ്രിവാളിന് പിഴചുമത്തിയതിന് പിന്നാലെ ശിവസേന തലവന് ഉദ്ധവ് താക്കറെയും വിമര്ശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിച്ച കോളേജാണെന്ന് പറഞ്ഞ് അഭിമാനത്തോടെ ഒരു കോളേജും ഇതുവരെ എന്താണ് പുറത്തുവരാത്തതെന്നാണ് താക്കറെ ചോദിച്ചത്.