സൗദി അറേബ്യയുടെ 92 ആം ദേശീയ ദിനം വിപുലമായ ആഘോഷപരിപാടികളാൽ സമ്പന്നമായി. ഏകീകൃത രാഷ്ട്രമെന്ന പദവിയിലേക്കുള്ള പ്രയാണത്തിന് ആദ്യ ചുവടൂന്നിയ ‘മസ്മക്’ കൊട്ടാരത്തിന്റെ ചുവരുകളിൽ സൗദിയുടെ പോരാട്ടങ്ങളുടെ വിജയചരിത്രം തെളിഞ്ഞു. സൗദി മ്യൂസിയം കമ്മിഷൻ ശബ്ദവും വെളിച്ചവും കൊണ്ട് വിശാലമായ കൊട്ടാരച്ചുവരിൽ ചലച്ചിത്രം പോലെയാണ് സൗദിയുടെ ചരിത്രത്തെ അവതരിപ്പിച്ചത്. കൂടാതെ ശബ്ദ രൂപേണ വിവരണവും പശ്ചാതലത്തിൽ കേൾക്കാം.തലസ്ഥാനത്ത് ബത്ഹയ്ക്ക് സമീപമുള്ള ദീറയിലെ ചരിത്ര ശേഷിപ്പാണ് മസ്മക് കൊട്ടാരം.
ദേശീയ ദിനം പ്രമാണിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വളന്റിയർ പോർട്ടലിൽ 10ലക്ഷം പേർ സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്തുകൊണ്ട് മുന്നോട്ട് വന്നു. ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ജനോപകാരപ്രദമായ സംരംഭങ്ങളിലും സന്നദ്ധ പ്രവർത്തനത്തിന് പങ്കാളിത്തം വഹിക്കാൻ ആണ് ഇത്രയും പേർ രജിസ്റ്റർ ചെയ്തത്.
സൗദിയുടെ ദേശീയദിനം ബഹ്റൈനും ആഘോഷമാക്കി. നോർതേൺ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ കിങ് ഫഹദ് കോസ്വായിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സൗദിയിൽ നിന്ന് എത്തിയ യാത്രക്കാരെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. കൂടാതെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മനാമ സൂഖിലും ആഘോഷങ്ങൾ നടത്തി.
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അൻഹ്മദ് അൽ ജാബിർ അസ്സഹാബ്, കിരീടാവകാശി ഷെയ്ഖ് മിശ്അൽ അൽ അഹമ്മദും സൗദി രാജാവിന് ആശംസാസന്ദേശം അയച്ചു. രാജ്യത്തിന് കൂടുതൽ അഭിവൃദ്ധിയും സൗദി രാജാവിന് ആയുർ ആരോഗ്യസൗഖ്യവും നേരുന്നുവെന്ന് ഇരുവരും പറഞ്ഞു.
ജുബൈൽ റോയൽ കമ്മിഷൻ പരിധിയിലുള്ള ഫനാതീർ ബീച്ചിൽ നാവികസേനയുടെ ആധുനിക വിമാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യേക പരേഡും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഏരിയൽ പരേഡും നടത്തും. അതേസമയം സൈക്കിളിസ്റ്റുകൾക്കായി ജിദ്ദയിലെ വാട്ടർ ഫ്രണ്ടിലും റോയൽ നേവൽ ദറഇയ ഗവർണറേറ്റിലും മാർച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. 14 നഗരങ്ങളിലായി നടത്തുന്ന 62 വിവിധ പരിപാടികളിൽ സായുധ സേനയുടെ ശാഖകളുടെ പങ്കാളിത്തമുണ്ടാവും. റോയൽ കര സേനയുടെ സൈനിക വാഹന മാർച്ചും നിരവധി പ്രദേശങ്ങളിലായി അരങ്ങേറുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.