ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെൻ്ററിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസിൻ്റെ ഔദ്യോഗിക നിലപാടിൽ നിന്ന് മാറി വിവാദ ട്വീറ്റ് നടത്തിയ അനിൽ ആൻ്റണി പാർട്ടി പദവികളിൽനിന്ന് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനിൽ പുറത്തുവിട്ടത്. കെപിസിസി ഡിജിറ്റിൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോ ഓർഡിനേറ്ററുമായിരുന്നു അനിൽ. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന കുറ്റപ്പെടുത്തലോടെയാണ് അനിലിൻ്റെ രാജി.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണിയുടെ മകനായ അനിൽ കെ.ആൻ്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് പാർട്ടിക്കുള്ളിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിൻ്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമായിരുന്നു അനിലിൻ്റെ ട്വീറ്റ്.
ഡിജിറ്റൽ സെല്ലിൻ്റെ പുനഃസംഘടന നടത്താനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കുകയും ചെയ്തു. അനിലിൻ്റെ നിലപാട് തള്ളിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.