ബിബിസി ഡോക്യുമെൻ്ററി വിവാദത്തിൽ നിലപാടിലുറച്ച് കോൺഗ്രസ് യുവനേതാവ് അനിൽ ആൻറണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണിയുടെ വിമർശനം. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിനൊപ്പം നിന്ന് ഇന്ത്യയുടെ താൽപര്യത്തിനെതിരെ പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവരാണിവർ. ഇന്ത്യൻ ജനതയോട് ഇന്നല്ലെങ്കിൽ നാളെ ഇവർ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി.
ബിബിസി വിവാദത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നെന്നും പിന്നിൽ പ്രവർത്തിച്ചവരുടെ പേര് പറയുന്നില്ലെന്നും അനിൽ പറഞ്ഞു. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് തന്നെ എതിർത്തവരുടെ ശ്രമം. കേരളത്തിലുൾപ്പടെ ഉയർന്നുവന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും എതിർത്തവരാണ് തന്നെയും എതിർത്തത്. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനിൽ വ്യക്തമാക്കി. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുടെകൂടെയും നിൽക്കാൻ തയ്യാറാണ്. ബിജെപിയിൽ ചേരില്ലെന്നും അത്തരം പ്രചാരണം അസംബന്ധമാണെന്നും അനിൽ കൂട്ടിച്ചേർത്തു.