താരസംഘടനയായ അമ്മയും മോഹൻലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് പിൻമാറിയെന്ന് റിപ്പോർട്ട്. സിസിഎല്‍ മാനേജ്മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഇടവേള ബാബു പറഞ്ഞു. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും ഇടവേള ബാബു കുറ്റപ്പെടുത്തി.
മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പിന്മാറി. തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും മോഹന്‍ലാല്‍ നിർദേശിച്ചു. സിസിഎൽ 3യുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ മോഹൻലാലിന്റെ നിർദേശത്തെ തുടർന്ന് നീക്കം ചെയ്തിരുന്നു. നിലവില്‍ മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വർഷം ടീം മാനേജർ.
താരസംഘടനയായ അമ്മയ്ക്ക് ഇപ്പോൾ കളിക്കുന്ന ടീമുമായി ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു. തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം സിസിഎൽ നടക്കുന്നത്.