അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെയും അമിത് ഷാ ന്യായീകരിച്ചു. കോൺഗ്രസ് എം പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് പാർലമെൻ്റ് ചരിത്രത്തിൽ ആദ്യമായല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻ്റ്, അവിടെ സഭ്യമായ ഭാഷയിൽ പ്രതികരിക്കണമെന്നും അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടതാണെന്നും അമിത് ഷാ പറഞ്ഞു.
അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതൽ പ്രതികരിക്കുന്നില്ല. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശരിയല്ല. ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടുമെന്നാണ് റോഡ് ഷോയിലെ പ്രതികരണം വ്യക്തമാക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരമില്ലെന്നും ജനം ഒന്നടങ്കം മോദിക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചു കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.