റഷ്യയെ നേരിടാനായി യുക്രൈന് സഹായവുമായി അമേരിക്ക. യുക്രൈന് വേണ്ടി 600 മില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. യുഎസ് സ്റ്റോക്കുകളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ കൈമാറ്റം ചെയ്യാൻ ബൈഡൻ അനുമതി നൽകിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
600 മില്യൺ ഡോളറിന്റെ പാക്കേജിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് ഇൻവെന്ററികളിൽ നിന്നുള്ള അധിക ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉൾപ്പെടും. ഇതുവരെ യുക്രൈന് നൽകിയ യുഎസ് സൈനിക സഹായം ഏകദേശം 15.8 ബില്യൺ ഡോളറാണ്. യുക്രൈനിലെ ജനങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്നതുവരെ പിന്തുണയ്ക്കുമെന്ന ബൈഡന്റെ പ്രതിജ്ഞയുടെ ഭാഗമാണ് പുതിയ പാക്കേജെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
പണം എങ്ങനെ ഉപയോഗിക്കുമെന്ന് മെമ്മോ വിശദമാക്കുന്നില്ല. എന്നാൽ കൂടുതൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങളും ഹിമാർസ് ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ പാക്കേജിൽ അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. പാക്കേജിൽ ഹോവിറ്റ്സറുകൾക്കുള്ള വെടിമരുന്നും ഉൾപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ സൈനിക വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പണം ഉപയോഗിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു