പ്രശസ്ത ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ആമസോൺ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത്. കോർപ്പറേറ്റ്, ടെക്നോളജി ജോലികളിൽ നിന്ന് ഏകദേശം 10,000 പേരെ ഈ ആഴ്ച മുതൽ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ആമസോണിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്. ആഗോളതലത്തിൽ 1.6 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന കമ്പനിയുടെ ഏകദേശം ഒരു ശതമാനം തൊഴിലാളികളെയാണ് ഇപ്പോൾ പിരിച്ചുവിടാനൊരുങ്ങുന്നത് . വോയ്സ് അസിസ്റ്റൻ്റായ അലക്സയെ ഉൾക്കൊള്ളുന്ന ഇ-കൊമേഴ്സ് ഭീമൻ്റെ ഉപകരണ യൂണിറ്റിലും റീട്ടെയിൽ ഡിവിഷനിലും ഹ്യൂമൻ റിസോഴ്സിലും ഈ വെട്ടിക്കുറയ്ക്കൽ ഉണ്ടാകും.
മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷമാണ് പിരിച്ചു വിടൽ തീരുമാനം. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാർക്ക് കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങൾ തേടാൻ ആമസോൺ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ടിനെപ്പറ്റി കമ്പനി പ്രതികരിച്ചില്ല. അതേസമയം കഴിഞ്ഞ വർഷം ഡിസംബർ 31 വരെ ആമസോണിന് ഏകദേശം 1,608,000 ഫുൾ ടൈം, പാർട്ട് ടൈം ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞുവിടുന്ന ഏറ്റവും പുതിയ യുഎസ് കമ്പനിയാണ് ആമസോൺ.